വാഷിംഗ്ടൺ: ഹോർമുസ് ഉപരോധം 2 ദിവസം പൂർത്തിയാകുമ്പോൾ സമ്പൂർണമെന്ന അവകാശ വാദവുമായി അമേരിക്ക. ഇക്കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഒറ്റ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ലെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്‍റെ വാദം. ഹോർമൂസ് ഉപരോധത്തിന് വേണ്ടി മാത്രം 10000 സൈനികരെ വിന്യസിച്ചതായും 12 പടക്കപ്പലുകളും 100 വിമാനങ്ങളും ദൗത്യത്തിൽ പങ്കാളികളായതായും അവകാശപ്പെട്ട യു എസ് സെൻട്രൽ കമാൻഡ്, ഇവിടെയെത്തിയ കപ്പലുകളെ മടക്കി അയച്ചെന്നും വ്യക്തമാക്കി. രണ്ട് ദിവസത്തിനകം ഇറാനുമായി സമാധാന ചർച്ച പുനരാരംഭിക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം നിലനിൽക്കെ ഹോർമൂസിൽ അമേരിക്കയുടെ നാവിക ഉപരോധം തുടരുന്നത് കല്ലുകടിയാണ്. എന്നാൽ ഉപരോധം ഇതുവരെയും സംഘർഷത്തിലേക്ക് നീങ്ങാത്തത് ശുഭസൂചനയാണ്.
ഇറാനു മേലുള്ള നാവിക ഉപരോധം തുടരുന്നതിനിടെയാണ് ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നത്. അമേരിക്കയിൽ നിന്നുള്ള പുതിയ പ്രസ്താവനകൾ ചർച്ചയ്ക്കുള്ള സാധ്യതകളെ സജീവമാക്കുകയാണ്. ആണവ വിഷയത്തിൽ ധാരണയിലെത്തിയാൽ ഇറാന് മുന്നിൽ തുറക്കാൻ പോകുന്നത് വലിയ അവസരങ്ങളാണെന്ന് വൈസ് പ്രസിഡണ്ട് ജെ ഡി വാൻസും വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾക്കുള്ള സാധ്യതകളിൽ ഇറാൻ പ്രതികരിച്ചിട്ടില്ല. ഈ വാരാന്ത്യത്തിനുള്ളിൽ ചർച്ചയുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഹോർമൂസിൽ അമേരിക്കയുടെ നാവിക ഉരോധം തുടരുന്നത് കല്ലുകടിയാണ്. ഇത് സംഘർഷത്തിലേക്ക് ഇതുവരെയും നീങ്ങാത്തത് ശുഭസൂചനയാണ്. യുറേനിയം ശേഖരം കൈമാറാനും ആണവ പദ്ധതിയിൽ പിന്നോട്ടു പോകാനും ഇറാൻ തയാറാകുമോയെന്നത് പ്രധാനം. അങ്ങനെയെങ്കിൽ ഉപരോധങ്ങൾ നീക്കി അമേരിക്കയും വലിയ പ്രഖ്യാപനങ്ങൾ നടത്തിയേക്കും.






























