ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൻറെ അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമം കേരളം നിരന്തരം തടയുന്നുവെന്ന് തമിഴ്നാട്. അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്തണമെന്ന സുപ്രീംകോടതിയുടെ നിർദേശം കേരളം പാലിക്കുന്നില്ലെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് ശക്തിപ്പെടുത്താനാവുന്നില്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാംഗ്മൂലത്തിൽ തമിഴ്നാട് പറയുന്നു. കേരളം ഒരുവഴിക്ക് സുരക്ഷാവാദം ഉയർത്തുന്നു. മറുവഴിക്ക് വാർഷിക അറ്റകുറ്റപ്പണി പോലും തടയുന്നു. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണ്. അറ്റകുറ്റപ്പണി നടത്തി അണക്കെട്ട് ബലപ്പെടുത്തിയാൽ ജലനിരപ്പ് 142 അടിയായി ഉയർത്താനാകുമെന്നും മറുപടി സത്യവാംഗ്മൂലത്തിൽ തമിഴ്നാട് പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതാധികാരസമിതി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാൻ ഏപ്രിൽ ആറിന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. മേൽനോട്ട സമിതി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാനാണ് കേരള, തമിഴ്നാട് സർക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഇരു സർക്കാരുകൾക്കും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം സുപ്രീംകോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉന്നതാധികാര സമിതി മുന്നോട്ടുവച്ചിട്ടുള്ള ശിപാർശകളുമായി മുന്നോട്ടുപോകാനാണ് കോടതി നിർദേശിച്ചത്.





























