ചെന്നൈ: കരൂരില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‍യുടെ റാലിയില്‍ പോലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് തമിഴക വെട്രി കഴകം നേതാക്കള്‍. കൂടുതൽ തിരക്ക് ഒഴിവാക്കാനാണ് വിജയ് ചെന്നൈയിലേക്ക് പോയതെന്നും ടിവികെ ജില്ലാ സെക്രട്ടറി വിഗ്നേഷ്, ടിവികെ നേതാവ് വിജയ് കുമാർ എന്നിവര്‍ പറഞ്ഞു. യാതൊരു കാരണവശാലം സ്ത്രീകളും കുട്ടികളും പരിപാടിക്ക് വരരുതെന്ന് വിജയ് പറഞ്ഞിരുന്നെന്നും വിജയകുമാർ പറഞ്ഞു. ഇക്കാര്യം പലപ്പോഴും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ വിജയ് എന്ന സിനിമാ നടനെ കാണാന്‍ വേണ്ടിയാണ് കൂടുതല്‍ പേരും വന്നതെന്നും നേതാക്കള്‍ പറഞ്ഞു.
‘10,000 പേർക്ക് സൗകര്യമുള്ള പരിപാടിക്ക് ഒരുലക്ഷത്തോളം പേർ വന്നു. വളരെ കുറച്ച് പോലീസുകാർ മാത്രമാണ് പരിപാടിയുടെ സുരക്ഷക്കായി ഉണ്ടായിരുന്നത്. 300 -400 പോലീസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാറിന്‍റെ ചുമതലയാണ്. അത് ചെയ്തില്ല. വിജയ് വന്നാൽ ആശുപത്രിയിൽ തിരക്ക് ഉണ്ടാവും എന്നതിനലാണ് അദ്ദേഹം വരാതിരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് നഷ്ടപരിഹാരം നൽകുമെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം വിജയ്‍യുടെ റാലിയില്‍ തിക്കിലും തിരക്കും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. മരിച്ചവരില്‍ 17 പേര്‍ സ്ത്രീകളും 9 പേര്‍ കുട്ടികളുമാണ്. പരിക്കേറ്റ 111 പേര്‍ ചികിത്സയിലാണ്. ഇതില്‍ 17 പേരുടെ നില ഗുരുതരമായി തുടരുന്നു.






























