തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ മലമുകളിൽ നിന്ന് വീണ് നവവധുവിന് ദാരുണാന്ത്യം. തൂത്തുക്കുടി തിട്ടൻകുളം സ്വദേശിനിയായ അനിത (29)യാണ് മരിച്ചത്. അടുത്തിടെയായിരുന്നു അനിതയും സുരേഷും വിവാഹിതരായത്. ഗൾഫിൽ ജോലി ചെയ്യുന്ന സുരേഷ് അവധിക്കായി നാട്ടിലെത്തിയ സമയത്താണ് ഇരുവരും കുടുംബത്തോടൊപ്പം വിനോദയാത്ര പോയത്. യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. മലമുകളിൽ കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ അനിതയുടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കലുഗശാലമൂർത്തി ക്ഷേത്രത്തിൽ ഇന്ന് രാവിലെയാണ് ദമ്പതികൾ ദർശനത്തിനായി എത്തിയത്. ക്ഷേത്രസന്ദർശനത്തിനുശേഷം ദമ്പതികൾ കുരങ്ങുകൾക്ക് പഴങ്ങൾ കൊടുത്തു.
ഇതിനിടെ കുരങ്ങുകൾ യുവതിയുടെ ചുറ്റും കൂടി. പരിഭ്രാന്തിയായ യുവതി കാൽവഴുതി മലയുടെ മുകളിൽ നിന്ന് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ യുവതി മരിച്ചെന്നാണ് വിവരം. അഗ്നിശമന സേനയെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവദമ്പതികളുടെ ജീവിതം ആരംഭിച്ചിട്ട് ദിവസങ്ങൾക്കകം ഉണ്ടായ ഈ ദുരന്തം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.






























