ഉതിമൂട്: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വലിയകലുങ്കിന് സമീപം കാറും പെട്രോളിയം ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡിന് നടുവിൽ മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം തെറ്റിവന്ന കാർ ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറി റോഡിലേക്ക് മറിഞ്ഞു. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗത തടസ്സമുണ്ടായി. സംഭവസ്ഥലത്തെത്തിയ അഗ്നിശമശ സേനയും പോലീസും ചേര്‍ന്ന് ഗതാഗത തടസം നീക്കി.
മറിഞ്ഞ ലോറി ഇന്ധനം ശേഖരിക്കാന്‍ പോവുകയായിരുന്നതിനാല്‍ കാലി ആയിരുന്നു.ഇതിനാല്‍ ഇന്ധനച്ചോർച്ച പോലുള്ള വലിയ അപകടങ്ങൾ ഒഴിവാക്കാനായി. റാന്നി ഭാഗത്തു നിന്നുമെത്തിയ കാറും പത്തനംതിട്ട ഭാഗത്തു നിന്നുമെത്തിയ ലോറിയുമാണ് ഇടിച്ചത്. വേനൽക്കാലത്തെ ഉച്ചസമയങ്ങളിലുള്ള ദീർഘദൂര യാത്രകളിൽ ഡ്രൈവർമാർക്ക് ഉറക്കം വരാനുള്ള സാധ്യത കൂടുതലാണ്. ക്ഷീണം അനുഭവപ്പെട്ടാൽ വാഹനം സുരക്ഷിതമായ ഒരിടത്ത് ഒതുക്കി നിർത്തി വിശ്രമിക്കേണ്ടത് അത്യാവശ്യമാണെങ്കിലും പലരും ഇത് പാലിക്കാത്തതാണ് അപകടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.






























