ഡല്‍ഹി:മലബാർ പര്യടനം നടത്തിയ ശശി തരൂരിന്‍റെ നീക്കം പാര്‍ട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ചെറിയ വിഷയമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും കെ.പി.സി.സിക്ക് പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റന്നാൾ കേരളത്തിലെത്തി കോഴിക്കോട് നേതാക്കളെ കാണുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.
സമാന്തരപ്രവർത്തനം അനുവദിക്കില്ലെന്ന വി.ഡി. സതീശന്റെ ആരോപണത്തിന് മറുപടിയുമായി ശശി തരൂർ. താൻ ചെയ്ത വിഭാഗീയ പ്രവർത്തനം എന്താണെന്ന് വ്യക്തമാക്കണം. എം.കെ.രാഘവനും തനിക്കുമെതിരെയുള്ള ആരോപണങ്ങളില്‍ വിഷമമുണ്ട്. നേരിട്ട് ആര് ചോദിച്ചാലും ആരോപണത്തിന് മറുപടി പറയുമെന്നും തരൂർ പറഞ്ഞു. ആരോടും എതിര്‍പ്പും ഭയവുമില്ലെന്നും കേരളത്തില്‍ എവിടെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണാണ് ശശി തരൂരെന്നും സതീശൻ ആരോപിച്ചിരുന്നു.