കോന്നി : കോന്നിയിലെ വ്യാപാരികളുടെയും ജനങ്ങളുടെയും പ്രതിഷേധത്തിനൊടുവിൽ കോന്നി നഗരത്തിൽ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ടാറിങ് ജോലികൾ ആരംഭിച്ചു. കോന്നി റിപബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പടി മുതൽ കോന്നി സെൻട്രൽ ജംഗ്ഷന് സമീപം വരെയാണ് ടാറിംഗ് എത്തി നിൽക്കുന്നത്. തുടർന്നുള്ള ടാറിങ് വേഗത്തിൽ ആക്കുമെന്നും അധികൃതർ അറിയിച്ചു. കോന്നി നഗരത്തിൽ മിറ്റൽ പാകിയതിന് ശേഷം ടാറിങ് പൂർത്തിയാകാത്തത് വ്യാപാരികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ഇതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായി നിന്ന കോന്നി നഗരത്തിലെ കട പൊളിച്ച് നീക്കാൻ കെ എസ്സ് റ്റി പി അധികൃതർ എത്തിയപ്പോൾ തങ്ങളുടെ ബുദ്ധിമുട്ടുകൾ വ്യാപാരികൾ ഇവരെ അറിയിച്ചിരുന്നു. എന്നിട്ടും ടാറിങ് ആരംഭിക്കാത്തതിനാൽ അടുത്ത ആഴ്ച്ച മുതൽ കടകൾ അടച്ച് സമരം ചെയ്യുമെന്നും വ്യാപാരികൾ പറഞ്ഞിരുന്നു. തുടർന്നാണ് ഇപ്പോൾ ടാറിങ് ആരംഭിച്ചത്. എന്നാൽ കോന്നി ട്രാഫിക് മുതൽ മാരൂർ പാലം വരെയുള്ള ഭാഗത്ത് ഇപ്പോഴും യാത്ര ദുരിതപൂർണ്ണമാണ്. പൊടിപടലങ്ങൾ ഉയരുന്നതും കടകളിലേക്ക് കയറുവാൻ വഴി ഇല്ലാത്ത അവസ്ഥയും പാർക്കിംഗ് ഇല്ലാത്ത അവസ്ഥയും ഏല്ലാം വ്യാപാരികളെ ഏറെ ബുദ്ധിമുട്ടിലാകുന്നുണ്ട്.





























