കൊച്ചി : തൃശ്ശൂർ ആസ്ഥാനമായ യോഗക്ഷേമം ലോൺസ് ലിമിറ്റഡ് (യോഗ് ലോൺസ്) എന്ന സ്വർണപ്പണയ സ്ഥാപനത്തെ ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ കാപ്പിറ്റൽ ഏറ്റെടുക്കുന്നു. സ്വർണപ്പണയരംഗത്തേക്ക് ചുവടുവയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. യോഗ് ലോൺസിന്റെ 88.6 ശതമാനം ഓഹരികൾ 318 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുന്നത്. 93 കോടി രൂപ കമ്പനിയുടെ വികസനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യും. ശേഷിച്ചതുക നിലവിലുള്ള ഓഹരി ഉടമകൾക്ക് ലഭിക്കും. ഇടപാട് പൂർത്തിയാകുന്നതോടെ യോഗ് ലോൺസ് ടാറ്റാ കാപ്പിറ്റലിന്റെ അനുബന്ധ കമ്പനിയായി മാറും. 2021-22 സാമ്പത്തികവർഷം മുതൽ ഇതുവരെ സ്വർണപ്പണയത്തിൽ പ്രതിവർഷം ശരാശരി 25ശതമാനം വളർച്ച കൈവരിക്കാൻ യോഗ് ലോൺസിന് കഴിഞ്ഞിട്ടുണ്ട്.
തൃശ്ശൂർ അന്തിക്കാട് കേന്ദ്രമായി 1991-ൽ ‘യോഗക്ഷേമം കുറീസ് ആൻഡ് ലോൺസ്’ എന്നപേരിലാണ് യോഗ് ലോൺസിന്റെ തുടക്കം. പിന്നീട് 2015-ൽ ബോട്‌സ്വാനയിലെ മലയാളി വ്യവസായി രാമചന്ദ്രൻ ഒറ്റപ്പത്തും മണപ്പുറം ഫിനാൻസ് എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന ഐ. ഉണ്ണികൃഷ്ണനും കമ്പനിയുടെ ഭാഗമായി. ഇന്ന് കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 162 ശാഖകളുള്ള യോഗ് ലോൺസ് 708 കോടി രൂപയുടെ സാമ്പത്തിക ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. 32,000 ഇടപാടുകാരുണ്ട്. ഏറ്റെടുക്കലിനുശേഷവും നിലവിലെ മാനേജിങ് ഡയറക്ടർ ഉണ്ണികൃഷ്ണൻ നേതൃത്വ നിരയിൽ തുടരും.






























