കൊല്ലം : അറ്റൻഡൻസ് എഴുതിയിരുന്ന പേപ്പർ വലിച്ചുകീറിയെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപിക. കൊല്ലം ആയൂർ ജവഹർ സ്കൂളിലെ ഓട്ടിസം സെന്ററിൽ വെച്ചായിരുന്നു അധ്യാപികയുടെ ക്രൂരത. കുട്ടിയുടെ ബന്ധുക്കൾ ചടയമംഗലം പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. ആയൂർ ജവഹർ സ്കൂളിലെ ഷീജ എന്ന അധ്യാപികക്കെതിരെയാണ് പരാതി. ഭിന്നശേഷിക്കാരനായ 13 വയസ്സുള്ള വിദ്യാർത്ഥി ക്ലാസ് കഴിഞ്ഞ പോകുന്ന വഴിക്ക് അറ്റൻഡൻസ് എഴുതിരുന്ന പേപ്പർ വലിച്ച് കീറി. ഇതിന് പിന്നാലെയാണ് സ്റ്റീൽ സ്കെയിൽ കൊണ്ട് കുട്ടിയുടെ ഇരു കൈകളിലും അടിച്ചത്.
മാതാവിൻ്റെ മുന്നിൽ വെച്ചായിരുന്നു അധ്യാപികയുടെ ക്രൂരത. അടിക്കരുത് എന്ന് പറഞ്ഞതിനുശേഷം പിന്നെയും അടിച്ചു എന്നാണ് പരാതി. സ്കൂൾ അധികൃതരെയും ബി.ആർ.സി അധികൃതരെയും കുട്ടിയുടെ മാതാവ് വിഷയം ധരിപ്പിച്ചു. പിന്നാലെ ചടയമംഗലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ചടയമംഗലം പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരും നേരിട്ടെത്തി മൊഴിയെടുക്കും.





























