ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന സർവകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ ‘സി.യു.ഇ.ടി യുജി’ വീണ്ടും സാങ്കേതിക തകരാറിൽ. ഇന്ന് നടക്കേണ്ടിയിരുന്ന പരീക്ഷ നിശ്ചയിച്ച സമയത്ത് തുടങ്ങാൻ കഴിയാതിരുന്നതോടെ വിദ്യാർഥികൾ മണിക്കൂറുകളോളം ദുരിതത്തിലായി. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ടിസിഎസ് സോഫ്റ്റ്‌വെയറിലുണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എൻടിഎയുടെ വിശദീകരണം. തകരാർ പരിഹരിച്ചതായും വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. പരീക്ഷ വൈകിത്തുടങ്ങിയ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് നിശ്ചിത സമയം പൂർണ്ണമായും അനുവദിക്കുകയും, ഉച്ചയ്ക്കു ശേഷമുള്ള സെഷൻ വൈകുന്നേരം നാലുമണിയിലേക്ക് മാറ്റുകയും ചെയ്തു.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ പ്ലസ്ടു ഫലത്തിലെ പിഴവുകൾ എന്നിവയ്ക്ക് പിന്നാലെ ബിരുദ പ്രവേശന പരീക്ഷയിലും തിരിച്ചടി നേരിട്ടതോടെ എൻടിഎയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സാങ്കേതിക തകരാർ മൂലം മാത്രം 3,765 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. ദേശീയതലത്തിലുള്ള സുപ്രധാന പരീക്ഷകളെ മോദി സർക്കാർ തകിടം മറിക്കുകയാണെന്നും, വിദ്യാഭ്യാസ മേഖലയിലെ ഈ വീഴ്ചകൾക്ക് എൻടിഎയും കേന്ദ്രസർക്കാരും മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.






























