തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് വെറുമൊരു ക്രമസമാധാന പ്രശ്നമല്ലെന്നും രാജ്യത്തിനെതിരായ ആസൂത്രിത കുറ്റകൃത്യമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. പ്രതിപക്ഷ നേതാവിന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ രൂക്ഷമായ പരാമർശങ്ങൾ. ഇതൊരു സാധാരണ ആക്രമണമല്ലെന്നും, ആസൂത്രിതമായി നടത്തിയ കൃത്യമാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനൊപ്പം വാടക കാറുകൾ തകർത്തത് പൊതുമുതൽ നശിപ്പിച്ചതിലുള്ള വകുപ്പിലും ഉൾപ്പെടും.
ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്നത് സർക്കാർ സംവിധാനങ്ങൾക്കെതിരായ ആക്രമണമായാണ് കാണേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, ആക്രമിക്കാൻ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് ഉദ്യോഗസ്ഥരെ കൊല്ലണമെന്ന ഉദ്ദേശം തന്നെ ഉണ്ടായിരുന്നു. ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായാണ് പരിഗണിക്കേണ്ടത്. ദൃശ്യമാധ്യമങ്ങളിലൂടെ ഈ കൃത്യം നാടാകെ കണ്ടതാണ്. സമൂഹത്തിൽ വലിയ ഞെട്ടലുണ്ടാക്കിയ സംഭവമാണിതെന്നും, ആക്രമണത്തിനിരയായവരുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കാൻ കോടതിക്ക് കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.





























