ന്യൂഡൽഹി: സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള 30 അംഗ സാധ്യതാ പട്ടിക ബിസിസിഐ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് കൈമാറി. നിലവിലെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും ടെസ്റ്റ്-ഏകദിന നായകന്‍ ശുഭ്മന്‍ ഗില്ലിനെയും ഒഴിവാക്കിയതാണ് പട്ടികയിലെ പ്രധാന പ്രത്യേകത. ഐപിഎല്ലിലൂടെ ശ്രദ്ധേയനായ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയുടെ സാന്നിധ്യവും പട്ടികയെ ശ്രദ്ധേയമാക്കുന്നു.ഒരേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും (സെപ്റ്റംബര്‍ 27 – ഒക്ടോബര്‍ 17) നടക്കുന്നതിനാലാണ് ബിസിസിഐ വിപുലമായ സാധ്യതാ പട്ടിക തയ്യാറാക്കിയത്. ഏകദിന പരമ്പരയില്‍ ഗില്‍ ടീമിനെ നയിക്കുന്നതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.
2028-ലെ ഒളിമ്പിക്സും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ടുള്ള ബിസിസിഐയുടെ പുതിയ തന്ത്രങ്ങളുടെ ഭാഗമായാണ് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയതെന്നാണ് സൂചന. ഏഷ്യന്‍ ഗെയിംസ് ടീമിന്റെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ് തുടങ്ങിയവര്‍ പേസ് നിരയിലുണ്ട്. കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷ് ദുബെ എന്നിവരാണ് സ്പിന്നര്‍മാരുടെ പട്ടികയിലുള്ളത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയും ഏഷ്യന്‍ ഗെയിംസും കണക്കിലെടുത്ത് അന്തിമ ടീമുകളെ ഉടന്‍ പ്രഖ്യാപിക്കും.





























