തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. വിദ്യാർത്ഥിനികൾക്ക് അവധി നൽകുകയല്ല, പകരം സ്‌കൂളുകളിൽ വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഉറപ്പാക്കുകയാണ് വേണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു.
സാമൂഹ്യമാധ്യമത്തിലൂടെയാണ് ആർ. ശ്രീലേഖ ഇക്കാര്യം വ്യക്തമാക്കിയത്. ആർത്തവം സ്ത്രീകളുടെ സ്വാഭാവിക ജൈവ പ്രക്രിയയാണെന്നും, ഇതിന്റെ പേരിൽ പ്രത്യേക അവധി അനുവദിക്കുന്നത് സ്ത്രീകളെ ദുർബലരായി ചിത്രീകരിക്കുന്നതിന് ഇടയാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
“ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. പഠനകാലത്ത് കഠിനമായ വേദന അനുഭവിച്ചിട്ടും ഒരിക്കൽ പോലും ഈ കാരണം പറഞ്ഞ് താൻ ക്ലാസുകളിൽ പോകാതിരുന്നിട്ടില്ല. ഐപിഎസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്നുപോലും ആ ദിവസങ്ങളിൽ മാറിനിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രം അവധി എടുക്കുന്നതാണ് സ്ത്രീകളുടെ യഥാർത്ഥ ശക്തി” ശ്രീലേഖ കുറിച്ചു. മാസാമാസം അവധി എടുത്താൽ ഏത് കുട്ടിക്ക് എപ്പോഴാണ് ആർത്തവമുള്ളതെന്ന് വീട്ടുകാരും വിദ്യാലയവും നാട്ടുകാരും അറിയുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ പെൺകുട്ടികളെ ശക്തരാക്കുന്നതിന് പകരം കൂടുതൽ അബലകളാക്കുമെന്നും അവർ സംശയം പ്രകടിപ്പിച്ചു.
അവധിക്ക് പകരം എല്ലാ സ്‌കൂളുകളിലും കോളേജുകളിലും വൃത്തിയുള്ള ശൗചാലയങ്ങൾ ഉറപ്പാക്കുക. നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുക. അത്യാവശ്യമെങ്കിൽ സൗജന്യ വേദനസംഹാരി മരുന്നുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കുക. ഈ സൗകര്യങ്ങൾ വിദ്യാർത്ഥിനികൾക്കും വനിതാ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഗുണകരമാകുമെന്ന് അവർ കൂട്ടിച്ചേർത്തു. ഒരു പെൺകുട്ടിയും ഇത്തരം കാര്യങ്ങൾ പറഞ്ഞ് വീട്ടിലിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മാതാപിതാക്കൾ ഇതിനെ പിന്തുണയ്ക്കുമെന്നും തോന്നുന്നില്ലെന്നും ആർ. ശ്രീലേഖ വ്യക്തമാക്കി.





























