ബിഹാർ: ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. 2024ലെ തിരഞ്ഞെടുപ്പ് തോൽവി ബിജെപി ഭയക്കുന്നുവെന്ന് തേജസ്വി യാദവ് പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നത് 2024ലെ തിരഞ്ഞെടുപ്പ് വരെ തുടരുമെന്ന് തേജസ്വി യാദവ് പറഞ്ഞു.
വ്യവസായ മന്ത്രിയും ആർജെഡി നേതാവുമായ സമീർ മഹാസേതിന്റെ അടുത്ത ബന്ധുക്കൾക്ക് നേരെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് തേജസ്വി യാദവിന്റെ പ്രതികരണം. വ്യാഴാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാര്യവും ആർജെഡി നേതാവ് ഉദ്ധരിച്ചു. പ്രതിപക്ഷ നേതാക്കളെ എങ്ങനെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ഇത് കാണിക്കുന്നുവെന്ന് യാദവ് പറഞ്ഞു.
‘പുതിയതൊന്നും സംഭവിക്കുന്നില്ല. 2024 വരെ ഇത് തുടരും. ഹേമന്ത് സോറന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ഓരോ തവണയും ഇത്തരം റെയ്ഡുകളോട് പ്രതികരിക്കുന്നതിൽ അർത്ഥമില്ല’ തേജസ്വി യാദവ് പറഞ്ഞു. 2024-ൽ അധികാരത്തിൽ നിന്ന് താഴെയിറക്കപ്പെടുമെന്ന് ബിജെപി ഭയപ്പെടുന്നുണ്ടെന്നും തേജസ്വി യാദവ് പറഞ്ഞു. 2024ൽ ബിജെപിയെ ആശങ്കപ്പെടുത്തുന്നത് പരാജയഭീതിയാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.