തെലങ്കാന: ഭൂമി തര്‍ക്കക്കേസില്‍ നടന്‍ പ്രഭാസിനെതിരെ തെലങ്കാന ഹൈക്കോടതി. താന്‍ വാങ്ങിയതാണെന്ന് പ്രഭാസ് അവകാശപ്പെടുന്ന ഭൂമി റവന്യു വകുപ്പിന് വിട്ടു കൊടുത്ത് ഹൈക്കോടതി ഉത്തരവിട്ടു. രംഗറെഡ്ഡി ജില്ലയിലെ സെര്‍ലിങ്കമ്പള്ളിയിലുള്ള 2083 ചതുരശ്രയടി ഭൂമിയാണ് റവന്യു വകുപ്പിന് വിട്ടു നല്‍കിയത്. ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നാണ് തെലങ്കാന റവന്യു വകുപ്പ് അവകാശപ്പെട്ടത്. പ്രഭാസിന് അനുകൂലമായി വന്നിരുന്ന കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നീക്കം.
ഭൂമിയുടെ അവകാശം തനിക്കാണെന്നു ചൂണ്ടിക്കാട്ടി പ്രഭാസ് 2018 ൽ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. എന്നാല്‍ ഈ ഭൂമിയിലുള്ള കെട്ടിടം പൊളിക്കരുതെന്നും റവന്യു വകുപ്പിന് നിര്‍ദേശം നല്‍കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി താന്‍ വാങ്ങിയതാണെന്നായിരുന്നു പ്രഭാസിന്റെ വാദം. 2014 ലെ റെഗുലൈസേഷൻ സ്‌കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തന്റെ അപേക്ഷ സ്വീകരിക്കുകയും നിയമപരമായി രജിസ്ട്രേഷന്‍ ചെയ്തെന്നും താരം അവകാശപ്പെടുന്നു.
നേരത്തെ കുക്കാട്ടപ്പള്ളി വിചാരണ കോടതി പ്രഭാസിന് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഭൂമിയേറ്റെടുക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കം താത്കാലികമായി നിര്‍ത്തിവയ്ക്കാനായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതാണ് ഹൈക്കോടതി തള്ളിയത്.