ഡല്‍ഹി : ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടത്തിൽ നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറക്കാമെന്ന കേന്ദ്ര നിർദേശം നടപ്പാക്കിയപ്പോൾ സാമൂഹ്യ അകലത്തിന് പുല്ലുവില. രാജ്യതലസ്ഥാനമടക്കം വിവിധ സംസ്ഥാനങ്ങളിലെ മദ്യ വിൽപ്പന ശാലകൾക്ക് മുന്നിൽ ഇന്ന് ഉന്തും തള്ളുമാണ് കാണുന്നത്. കർണാടകത്തിലും ഛത്തീസ്ഗഢിലും ഡല്‍ഹിയിലും മദ്യക്കടകൾക്ക് മുന്നിൽ നീണ്ട നിരയാണെന്നത് ചെറിയ ആശങ്കയല്ല സൃഷ്ടിക്കുന്നത്. മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ മഹാരാഷ്ട്ര, ഡല്‍ഹി, കർണാടക സർക്കാരുകൾക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
പലയിടങ്ങളിലും രാവിലെ 9 മണിക്കെ കട തുറക്കുകയുളളുവെന്ന് പറഞ്ഞിരുന്നെങ്കിലും പുലർച്ചെ തന്നെ ആളുകൾ വന്ന് ക്യൂ നിൽക്കുന്നത് കാണാമായിരുന്നു. പശ്ചിമബംഗാളിലെ കാളീഘട്ടിന് തൊട്ടടുത്തുള്ള മദ്യ വിൽപ്പന ശാലയ്ക്ക് മുന്നിലെ തിരക്ക് ഞെട്ടലുളവാക്കുന്നതാണ്. കൃത്യമായ സാമൂഹ്യ അകലം പാലിക്കാൻ പോലീസിന് പോലും പറയാനാകുന്നില്ല.