കൊല്ലം: 16 കാരിയെ നിരന്തരമായി പീഡിപ്പിച്ച ക്ഷേത്രപൂജാരി പോലീസിന്റെ പിടിയിലായി. ചിതറയിലാണ് സംഭവം. ചിതറ കുറക്കോട് സ്വദേശി അഭിൻ (22) ആണ് ചിത്ര പോ പോലീസിന്റെ പിടിയിലായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് മുതൽ പെൺകുട്ടിയും പൂജാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മുതൽ പെൺകുട്ടിയെ പലതവണ ഇയാൾ പീഡിപ്പിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തിയായിരുന്നു ആദ്യ പീഡനം. പീഡന വിവരം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞതോടെ പൂജാരിയായ യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും പലതവണ പീഡനത്തിന് ഇരയാക്കി. ഇതോടെ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായി. ഒടുവിൽ ഉറക്കഗുളികകൾ കഴിച്ചും കൈ ഞരമ്പ് മുറിച്ചും പെൺകുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചു.
ആശുപത്രിയിൽ നടന്ന കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ നേരിട്ട പീഡനം പുറത്തു പറഞ്ഞത്. പിന്നാലെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ചിതറ കുറക്കോട് ഭാഗത്തുനിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോക്സോ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് അഭിനെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























