അടൂർ: വെള്ളക്കുളങ്ങര പ്ലാത്തറപ്പടി ശ്രീനാരായണപുരം റോഡിലെ കനാൽ പാലത്തിന്റെ തകർന്ന കൈവരിക്ക് പകരം ക്ഷേത്ര കരക്കാർ മുളകൊണ്ട് കൈവരി തീർത്തു. വെള്ളക്കുളങ്ങര വെള്ളാരം കുന്ന് ദേവീക്ഷേത്രത്തിലെ ഇരവിൻചിറ കരക്കാരാണ് പാലത്തിന് കൈവരി കെട്ടിയത്. ഇവിടത്തെ ക്ഷേത്ര ഉത്സവത്തിന് കെട്ടുരുപ്പടി കൊണ്ടു പോകുന്നത് ഈ പാലത്തിലൂടെയാണ്. ഈ സമയം തിക്കും തിരക്കിലും പെട്ട് ആൾക്കാർ കനാലിൽ വീഴാൻ സാധ്യതയുണ്ട്. കുടാതെ ഇതുവഴി പോകുന്നവരുടെ സുരക്ഷ കൂടി കണക്കാക്കിയാണ് കരക്കാർ പാലത്തിന് കൈവരി കെട്ടിയത്. കനാൽ പാലത്തിന്റെ ഒരു വശത്തെ കൈവരി പൂർണമായി തകർന്നിട്ട് വർഷങ്ങളായെങ്കിലും കൈവരി പണിയാൻ കെ.ഐ.പി അധികൃതർ തയ്യാറായില്ല.
കണ്ണ് തെറ്റിയാൽ റോഡിലുടെ പോകുന്ന വാഹനങ്ങൾ കനാലിൽ പതിക്കും. വേനലായപ്പോൾ കനാൽ തുറന്ന് വിട്ടതോടെ കനാലിൽ നല്ല ഒഴുക്കുണ്ട്. കനാലിൽ നിറയെ വെള്ളം ഉള്ളതിനാൽ ആളപായം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തകർന്ന കൈവരിക്ക് പകരം പുതിയ കൈവരി സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ല. സ്‌കൂൾ ബസുകളും മറ്റ് വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. സ്ക്‌കൂൾ കുട്ടികളും മറ്റുള്ളവരും പാലത്തിലൂടെ കൈവരിയോട് ചേർന്നാണ് നടന്ന് പോകുന്നത്. ഈ സമയം കാൽ വഴുതി കനാലിൽ വീണ് അപകടം സംഭവിക്കാം. ഇത് മുന്നിൽ കണ്ടാണ് ഇരവിൻചിറ കരക്കാർ പാലത്തിൽ കൈവരി കെട്ടിയത്.





























