മല്ലപ്പള്ളി : പ്രളയത്തിൽ സമീപന പാത ഒലിച്ചു പോയ കോമളം കടവിൽ പുതിയ പാലം പണിയുന്നതുവരെ ഗതാഗത സഞ്ചാരത്തിന് താൽക്കാലിക പാലം നിർമ്മിക്കണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കോമളം പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ കോമളം, കുംഭ മല തുരുത്തിക്കാട്, അമ്പാട്ടു ഭാഗം, മാരേട്ടു തോപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും അധ്യാപക, അനധ്യാപകരും മറ്റു ജീവനക്കാരും ദിവസവും വളരെയധികം ദുരിതം അനുഭവിക്കേണ്ടിവരുന്നു.
ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്ന കോഴഞ്ചേരിയിലേക്കും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടക്കും പോകുന്നതിനുള്ള എളുപ്പ മാർഗ്ഗമാണ് പാലത്തിന്റെ തകർച്ചയോടെ ഇല്ലാതായത്. കോമളം പാലത്തിലൂടെയുള്ള യാത്രാസൗകര്യം ഇല്ലാതായതോടെ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തിൽ കോമളത്ത് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന വിധത്തിലുള്ള താൽക്കാലിക പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.





























