കൊച്ചി : ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മോഫിയ പർവീന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. മോഫിയയുടെ ആലുവയിലെ വീട്ടിലെത്തിയ ഗവർണർ ബന്ധുക്കളോട് സംസാരിച്ചു. മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗർഭാഗ്യകരമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ മികച്ച പോലീസ് സേനയാണ് കേരളത്തിലേത്. എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്. പോലീസിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും ഗവർണർ ആരിഫ് ഖാൻ പറഞ്ഞു. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് നേരത്തേ ഗവർണർ സന്ദർശിച്ചിരുന്നു. സ്ത്രീധന പീഡനത്തിനെതിരെ കുറച്ചു മാസങ്ങൾക്കു മുൻപ് പരസ്യമായി ഗവർണർ രംഗത്തെത്തിയതും വലിയ ചർച്ചയായി.
സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പു നൽകുന്നവർക്കേ സർവകലാശാലകളിൽ പ്രവേശനം നൽകാവൂ എന്നും പ്രവേശന സമയത്തും ബിരുദം നല്‍കുന്നതിന് മുന്‍പും വിദ്യാർഥികളിൽ നിന്നു ബോണ്ട് ഒപ്പിട്ടു വാങ്ങണമെന്നും അടക്കമുള്ള നിർദേശങ്ങൾ ഗവർണർ മുന്നോട്ട് വെച്ചിരുന്നു. സ്ത്രീധനത്തിനെതിരെയും സ്ത്രീ സുരക്ഷയ്ക്കു വേണ്ടിയും അദ്ദേഹം ഉപവാസവും അനുഷ്ഠിച്ചിരുന്നു. സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി.രാജീവ് മോഫിയയുടെ വീട്ടിൽ എത്തിയിരുന്നു. അതിനിടെ മോഫിയ പര്‍വീന്റെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്‍റെയും മാതാപിതാക്കളെയും ജാമ്യാപേക്ഷയില്‍ കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.