പത്തനംതിട്ട : ടെണ്ടര്‍ തുകയില്‍ കാലാനുശ്രിതമായ മാറ്റം വരുത്തുന്നില്ല. കരാറുകാര്‍ സമരത്തിലേക്ക്. നാലു വര്‍ഷം പഴക്കമുള്ള ഷെഡ്യൂളുമായി സര്‍ക്കാരിന്‍റെ മരാമത്ത്-കെട്ടിട നിര്‍മാണ ജോലികള്‍ക്ക് ടെണ്ടര്‍ വിളിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കരാറുകാരുടെ സംഘടനകള്‍ സംയുക്തമായി സമരത്തിലേക്ക്. ഒക്ടോബര്‍ 10 മുതല്‍ സര്‍ക്കാരിന്‍റെ ടെണ്ടര്‍ ബഹിഷ്‌കരിക്കുമെന്നും എന്നിട്ടും നടപടിയുണ്ടായില്ല അടുത്ത മാസം മുതല്‍ നിലവില്‍ നടക്കുന്ന നിര്‍മാണ ജോലികള്‍ നിര്‍ത്തി വെയ്ക്കുമെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.
2018 ലെ ഷെഡ്യൂള്‍ പ്രകാരം സാധന വിലയും തൊഴിലാളികള്‍ക്കുള്ള കൂലിയും കണക്കാക്കിയാണ് ഇപ്പോഴും ടെണ്ടര്‍ ക്ഷണിക്കുന്നത്. ഈ നിരക്കില്‍ ടെണ്ടര്‍ എടുത്ത് മരാമത്ത് പണികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് നേതാക്കള്‍ പറഞ്ഞു.ഒരു ചാക്ക് സിമന്‍റിന് 251.60 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സിമന്‍റ് വിപണിയില്‍ നിന്ന് ലഭിക്കുന്നത് ചാക്കൊന്നിന് 435 രൂപയ്ക്കാണ്. ഒരു കിലോ കമ്പിക്ക് സര്‍ക്കാരിന്‍റെ ഷെഡ്യൂളില്‍ പറയുന്നത് 46.92 രൂപയാണ്. വിപണി വിലയാകട്ടെ 65 രൂപയാണ്. അതിന്‍റെ ലേബര്‍ ചാര്‍ജ് 15 രൂപയാകും.
നേരത്തേ കരാറുകാര്‍ക്ക് ടാര്‍ നല്‍കിയിരുന്നത് സര്‍ക്കാരായിരുന്നു. ഇപ്പോള്‍ കരാറുകാര്‍ നേരിട്ട് വാങ്ങണം. അതിന് ഷെഡ്യൂളില്‍ പറയുന്ന വില ബാരല്‍ ഒന്നിന് 6500 രൂപ. വിപണി വിലയാകട്ടെ 9500 രൂപയാണ്. ക്രഷര്‍ ഉല്‍പന്നങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. ജില്ലകള്‍ തോറും ക്രഷറുകളുടെ എണ്ണം കുറച്ചതോടെ പാറയും അനുബന്ധ ഉല്‍പന്നങ്ങളും കിട്ടാനില്ലാത്ത സ്ഥിതിയാണ്. മെറ്റില്‍ ക്യൂബിക് അടിക്ക് 40 രൂപയാണ് സര്‍ക്കാര്‍ നല്‍കുക. ഇത് സൈറ്റില്‍ വരുമ്പോള്‍ 60 രൂപയാകും.
ലേബര്‍ ചാര്‍ജ് ആളൊന്നിന് 518 രൂപയാണ് സര്‍ക്കാരിന്‍റെ കണക്കിലുള്ളത്. മേസ്തിരിക്കാണെങ്കില്‍ 738 രൂപയും. പുറത്ത് ഒരു തൊഴിലാളിക്ക് ഒരു ദിവസത്തെ കൂലി 800 മുതല്‍ ആയിരം രൂപ വരെയാണ്. നിര്‍മാണ കരാര്‍ മേഖലയിലെ എല്ലാ പാപഭാരവും കരാറുകാര്‍ക്ക് മേല്‍ കെട്ടിവെയ്ക്കുകയാണ് ചെയ്യുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ പട്ടികയിലെ നിരക്ക് അനുസരിച്ച് കരാര്‍ ജോലി ചെയ്യുമ്പോള്‍ ഗുണമേന്മയെ ബാധിച്ചെന്നു വരും. ഇതിനേക്കാള്‍ പ്രധാനം രൂപ കല്‍പ്പനയിലെയും അടങ്കലിലെയും സാങ്കേതിക പിഴവുകളാണ്. റോഡിലെ ഗതാഗത തിരക്കോ വാഹനങ്ങളുടെ കേവു ഭാരമോ കണക്കിലെടുക്കാതെയാണ് അടങ്കലുകള്‍ തയാറാക്കുന്നത്.
എന്‍ജിനീയറിങ് തത്വങ്ങള്‍ അവഗണിക്കപ്പെടുന്നത് മൂലം റോഡുകള്‍ അകാലത്തില്‍ തകരുന്നു. അടങ്കലില്‍ പറയുന്നതു പോലെ കൃത്യമായി പണി ചെയ്താലും റോഡുകള്‍ തകരുകയാണ്. ഇതൊന്നും പരിഗണിക്കാതെയാണ് കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്താനും നഷ്‌ടോത്തരവാദിത്വത്തില്‍ വൈകല്യങ്ങള്‍ പരിഹരിക്കാന്‍ പറയുന്നതും. നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ യാഥാര്‍ഥ്യ ബോധത്തോടെ കാണാനും പരിഹരിക്കാനും സര്‍ക്കാര്‍ തയാറാകണം. അല്ലാത്ത പക്ഷം 10 മുതല്‍ കേരളാ പൊതുമരാമത്ത് വിളിക്കുന്ന എല്ലാ മരാമത്ത് പണികളുടെയും ടെണ്ടര്‍ ബഹിഷ്‌കരിക്കാനും അടുത്തമാസം ഒന്നു മുതല്‍ നിലവിലുള്ള പണികള്‍ നിര്‍ത്തി വെയ്ക്കാനും തീരുമാനിച്ചതായി കരാറുകാരുടെ ഏകോപന സമിതി അറിയിച്ചു.
2018 ലെ കേന്ദ്രപൊതുമരാമത്ത് പട്ടിക നിരക്കുകള്‍ക്ക് പകരം 2021 ലെ നിരക്കുകള്‍ നടപ്പാക്കുക, അടങ്കല്‍ തുകയോ പൂര്‍ത്തിയാക്കല്‍ കാലാവധിയോ കണക്കിലെടുക്കാതെ എല്ലാ പ്രവൃത്തികള്‍ക്കും വില വ്യതിയാന വ്യവസ്ഥ ബാധകമാക്കുക, അഞ്ചു ലക്ഷം രൂപ വരെ അടങ്കല്‍ തുക വരുന്ന പ്രവൃത്തികള്‍ ഇ ടെണ്ടറില്‍ നിന്നും ഒഴിവാക്കുക, ടാറിന് വില വ്യത്യാസം നല്‍കാനുള്ള ഉത്തരവുകള്‍ നടപ്പാക്കുക, ജി.എസ്.ടി നഷ്ടപരിഹാരം ഉടനെ നല്‍കുക, എം.എസ്.എം.ഇ ആനുകൂല്യങ്ങള്‍ കരാറുകാര്‍ക്കും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് കേരളാ ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി തോമസുകുട്ടി തേവരുമുറിയില്‍, ഏകോപന സമിതി ജില്ലാ ചെയര്‍മാന്‍ പ്രസാദ് മാത്യു കുറ്റിക്കാട്ടില്‍, ജില്ലാ കണ്‍വീനര്‍ സാബു കെ. ഏബ്രഹാം കണ്ണംകുഴയത്ത്, കേരളാ ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് ഏകോപന സമിതി വൈസ് പ്രസിഡന്റ് കെ.ആര്‍. കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.