കൊച്ചി : നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ടി.ജി.മോഹൻ ദാസിനെ തള്ളി ആർഎസ്എസ്. ടി.ജി.മോഹൻദാസ് ആർഎസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്നും അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാർ പറഞ്ഞു. സമരം ചെയ്യുന്ന വിദ്യാർഥികളെ താനായിരുന്നെങ്കിൽ വെടിവച്ചു കൊല്ലുമായിരുന്നെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവിടെ സമരം ചെയ്യുന്നവരെന്നുമായിരുന്നു മോഹൻദാസിന്റെ പ്രസ്താവന.
ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ‘‘അടുത്തിടെ നടന്ന സമരങ്ങളെക്കുറിച്ച് ടി.ജി.മോഹൻദാസ് നടത്തിയ അഭിപ്രായപ്രകടനങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ആ അഭിപ്രായങ്ങളോടും അത്തരം കാഴ്ചപ്പാടുകളോടും ആർഎസ്എസ് ഒരു തരത്തിലും യോജിക്കുന്നില്ല. ടി.ജി.മോഹൻദാസ് ആർഎസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ല’’– കെ.ബി.ശ്രീകുമാർ പ്രസ്താവനയിൽ പറഞ്ഞു.






























