ഹരിപ്പാട് : ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിൽ തൈപ്പൂയക്കാവടികൾ ആടിയെത്തി. തൈപ്പൂയനാളായിരുന്ന വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ തുടങ്ങിയ കാവടിയഭിഷേകം പൂർത്തിയായത് രാത്രി എട്ടരയോടെയാണ്. പുലർച്ചെ മുതൽ രാത്രിവരെ ഹരിപ്പാട്ടെ വഴികളിലെല്ലാം കാവടിസംഘങ്ങളായിരുന്നു. താളമേളങ്ങളുടെ അകമ്പടിയിൽ ചുവടുചെച്ചുനീങ്ങിയ കാവടിസ്വാമിമാർക്കൊപ്പം വായ്ക്കുരവയും ശരണമന്ത്രങ്ങളുമായി ഭക്തജനങ്ങളും അനുഗമിച്ചു. ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലുമുള്ള 56 ക്ഷേത്രങ്ങളിലാണ് ഹരിപ്പാട്ടെ തൈപ്പൂയ കാവടിയാട്ടത്തിനായി കാവടികൾ നിറച്ചത്. ഈ ക്ഷേത്രങ്ങളിൽനിന്നാണ് കാവടിസംഘങ്ങൾ ആചാരപ്രകാരം പുറപ്പെട്ടത്.
മുൻവർഷങ്ങളെക്കാൾ കൂടുതൽ കാവടികളാണ് ഇത്തവണയുണ്ടായിരുന്നത്. തൈപ്പൂയനാളിൽ പുലർച്ചെ മൂന്നരയ്ക്കാണ് നടതുറന്നത്. മേൽശാന്തിമഠത്തിൽനിന്നുള്ള എണ്ണക്കാവടികളാണ് ആദ്യം അഭിഷേകംചെയ്തത്. തുടർന്ന് മറ്റു ക്ഷേത്രങ്ങളിൽനിന്നുള്ള എണ്ണക്കാവടികൾ അഭിഷേകത്തിനെടുത്തു. രാവിലെ ആറരവരെ എണ്ണക്കാവടിയഭിഷേകം തുടർന്നു. പിന്നാലെ ശർക്കര, നെയ്യ്, പാൽ, കരിക്ക്, കരിമ്പിൻനീര്, പനിനീർ തുടങ്ങിയ ദ്രവ്യങ്ങൾനിറച്ച കാവടികൾ ആടിയെത്തി. ഉച്ചയ്ക്ക് 12-ന് ബ്രാഹ്മണ സമൂഹമഠത്തിൽനിന്നുള്ള കളഭക്കാവടികൾ അഭിഷേകം ചെയ്തു. ഇതോടെയാണ് പുലർച്ചെ തുടങ്ങിയ കാവടിവരവിന് ഇടവേളയായത്.





























