പത്തനംതിട്ട : പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും രമേശ് ചെന്നിത്തലയെ മാറ്റി പുതുതലമുറയില്‍പ്പെട്ട വി.ഡി. സതീശൻ വന്നതോടുകൂടി കോണ്‍ഗ്രസിന്റെ വിവിധ തലങ്ങളില്‍ തലമുറ മാറ്റം വേണമെന്നുള്ള ആവശ്യം ഉയരുകയാണ്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ ഈ തലമുറമാറ്റം നടപ്പിലാക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.വെട്ടൂര്‍ ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ച് വർഷക്കാലം സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തി കോൺഗ്രസിന് സമസ്ത മേഖലകളിലും ഊർജ്ജം പകർന്ന ചെന്നിത്തല മാറി ഊർജ്ജസ്വലനായ വി.ഡി സതീശൻ വരുമ്പോൾ കേരളത്തിലെ നേതൃത്വം ഒന്നടങ്കം സ്വാഗതം ചെയ്യുന്ന കാഴ്ചയെ അഭിനന്ദിക്കുകയാണെന്ന് ജ്യോതി പ്രസാദ് പറഞ്ഞു. എല്ലാ മേഖലകളിലും മാറ്റം വരുമ്പോൾ വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പാണ് ഇനി കോണ്‍ഗ്രസിന് മുമ്പിലുള്ള ആദ്യ വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുക്കാൻ സംഘടന ശക്തമാക്കുക എന്നുള്ളതാണ് പ്രതിപക്ഷ നേതാവായ വി.ഡി സതീശനും അതോടൊപ്പം പുതിയതായി വരുന്ന കെപിസിസി പ്രസിഡന്റിനും മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
20 പാർലമെന്റ് മണ്ഡലങ്ങളിലും ശ്രദ്ധയോടുകൂടിയുള്ള പ്രവർത്തനം കാഴ്ചവെച്ചെ മതിയാവൂ. കണ്ടുമടുത്ത മുഖങ്ങളും സ്ഥിരമായി പാർലമെന്ററി വ്യാമോഹം കൊണ്ടുനടക്കുന്നവരെയും മാറ്റി പുതുമുഖങ്ങളെ “തലമുറ മാറ്റത്തിലൂടെ” പാർലമെന്റ് തെരഞ്ഞെടുപ്പിലും അവതരിപ്പിക്കാൻ പുതിയ സംഘടനാ സംവിധാനത്തിന് കഴിയണം. സ്ഥിരം എംപി സ്ഥാനം, കിട്ടിയില്ലെങ്കിൽ എംഎൽഎ, ഇത് രണ്ടും കിട്ടിയില്ലെങ്കിൽ രാജ്യസഭാ മെമ്പർ, എല്ലാ സ്ഥാനങ്ങളും സ്ഥിരമായി കൊണ്ടുനടക്കുന്ന അധികാരമോഹികളെ മാറ്റി തലമുറ മാറ്റം ഇവിടെയും പരീക്ഷിക്കണം. ആദ്യമായി പാർലമെന്റിലേക്ക് മത്സരിച്ചവർക്ക് മാത്രം ഇളവ് നൽകിക്കൊണ്ട് മറ്റുള്ള സ്ഥിരം എം.പിമാരെ പൂര്‍ണ്ണമായി മാറ്റിക്കൊണ്ടുള്ള പുതുമുഖ പരീക്ഷണം നടത്തിയില്ലെങ്കിൽ 20/ 19 സീറ്റ് നേടിയ യുഡിഎഫിന് ഈ മേഖലയിലും കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്നും ജ്യോതി പ്രസാദ് പറയുന്നു.





























