കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഡോക്ടർ എംകെ റാമിന് ജാമ്യം. തലശ്ശേരി കോടതിയാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 24നാണ് ഡോക്ടർ റാം റിമാൻഡിലായത്. റിമാൻഡിലായി 48ാംദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യ ഹര്‍ജിയില്‍ ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു. കോടതി അനുമതിയോടെ ജൂലൈ 24നാണ് റാമിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ അഭിഭാഷകനൊപ്പം കീഴടങ്ങാന്‍ കണ്ണൂരിലേക്ക് വരുന്നതിനിടെ കുടകില്‍നിന്നാണ് റാമിനെ കസ്റ്റഡിയിലെടുത്തത്.
നിതിൻ രാജ് ജീവനൊടുക്കി മൂന്നു മാസം പിന്നിടുമ്പോഴാണ് പ്രധാന പ്രതിയായ ഡോ. എം കെ റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽ ഒളിവിൽ കഴികയായിരുന്ന റാമിനെ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘം ആണ് പിടികൂടിയത്. നിതിന്‍ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണ് റാം അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. വകുപ്പ് മേധാവി എന്ന നിലയില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം അന്വേഷണ സംഘത്തോട് പറഞ്ഞു. ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്.






























