റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം അലവൻസ് തുക നാടിന്റെ നന്മയ്ക്കായി വിനിയോഗിച്ചിരിക്കുകയാണ് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി. സ്വന്തം വാര്‍ഡിലെ കാടുകയറിയ റോഡുകളുടെ വശങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയായതോടെയാണ് യന്ത്രസഹായത്തോടെ കാടുകള്‍ വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കിയത്. മുൻകാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ റോഡരികിലെ കാടുകള്‍ വെട്ടിത്തെളിക്കുകയും ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നത്. എന്നാൽ ചില നിയമപ്രശ്നങ്ങൾ വന്നതോടെ റോഡരികിലെ കാട് വെട്ടുന്നത് പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കാത്ത സ്ഥിതിയായി.
ഇതോടെ മഴക്കാലത്ത് റോഡുകളുടെ ഇരുവശങ്ങളിലും വള്ളിപ്പടർപ്പുകളും കാടും വളരുകയും കാഴ്ച മറഞ്ഞ് അപകടങ്ങൾ പതിവാകുകയും ചെയ്തു. ഇഴജന്തുക്കളുടെ ശല്യവും തെരുവുനായ്ക്കളുടെ ഭീഷണിയും മൂലം സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ കടുത്ത ആശങ്കയിലായിരുന്നു. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണുവാന്‍ പ്രമോദ് തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. സർക്കാർ അനുവദിച്ച ഓണം അലവൻസ് തുക വിനിയോഗിച്ച് കാടുവെട്ട് യന്ത്രങ്ങൾ ഉപയോഗിച്ച് പ്രസിഡന്റ് നേരിട്ടെത്തി കാടുകൾ തെളിയിക്കാൻ ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തു. വാർഡിലെ മുഴുവൻ റോഡുവശങ്ങളിലും വളര്‍ന്നുനിന്ന കാടുകൾ പൂർണ്ണമായും നീക്കം ചെയ്തു. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കുവാനും എതിരെ വരുന്ന വാഹനങ്ങള്‍ വ്യക്തമായി കാണുവാനും സാധിക്കുന്ന തരത്തിലാണ് ശുചീകരണം പൂർത്തിയാക്കിയത്.































