എടത്വ : തലവടിയിലെ വള്ളംകളി പ്രേമികളുടെ ചിരകാല അഭിലാഷമായ ‘തലവടി ചുണ്ടന്‍’ സ്വപ്ന സാക്ഷാത്കാരത്തിലേക്ക്. ‘തലവടി ചുണ്ടൻ ‘ നിർമ്മിക്കുന്നതിന് ആവശ്യമായ തടികള്‍ മുറിക്കുന്നതിനുള്ള വൃക്ഷങ്ങളുടെ പൂജ നടന്നു. കോട്ടയം ജില്ലയില്‍ കുറുവിലങ്ങാട്ട് നിന്നും ആണ് തലവടി ചുണ്ടന്‍ നിര്‍മ്മിക്കുന്നതിനുള്ള ആഞ്ഞിലി തടി എത്തിക്കുന്നത്. 120 ല്‍ അധികം വര്‍ഷം പഴക്കമുള്ള ആഞ്ഞിലിമരങ്ങളുടെ വൃക്ഷപൂജയാണ് നടന്നത്. വള്ളത്തിന്റെ മാതാവ് പലക ഉള്‍പ്പെട്ട വൃക്ഷത്തില്‍ ചാര്‍ത്താന്‍ ഉള്ള ചെംപട്ട് തിരുപനയനൂര്‍ കാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ ആനന്ദന്‍ നമ്പൂതിരി പട്ടമനയില്‍ നിന്നും തലവെടി ചുണ്ടന്‍ സമിതി ഭാരവാഹികളായ പ്രസിഡന്റ് കെ.ആര്‍ ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ജോമോന്‍ ചക്കാലയില്‍, കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. വൃക്ഷ പൂജയ്ക്ക് തന്ത്രി മണികുട്ടന്‍ നമ്പൂതിരി നേതൃത്വം നല്കി. റവ.ഫാദര്‍ അനീഷ് സി.എം.ഐ ആശീര്‍വദിച്ചു.
ചടങ്ങില്‍ പ്രസിഡന്റ് കെ.ആര്‍ ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ജോമോന്‍ ചക്കാലയില്‍, കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള, സാബു ആചാരി, മധു ഇണ്ടംതുരുത്തില്‍, ജെറി മാമ്മൂട്ടില്‍, വിൻസൻ പൊയ്യാലുമാലില്‍ എന്നിവര്‍ സംബന്ധിച്ചു. മാലിപ്പുരയുടെ കാല്‍നാട്ട് കര്‍മ്മം ഏപ്രില്‍ 2ന് 11 മണിക്ക് നടക്കും. തലവടി ചുണ്ടന്‍ നിര്‍മ്മിക്കുവാനുള്ള സ്ഥലം (മാലിപ്പുര) നീരേറ്റുപ്പുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിന്റിന് സമീപമാണ് നിര്‍മ്മിക്കുന്നത്. അഞ്ച് ചുണ്ടന്‍ വള്ളങ്ങളും നിരവധി വെപ്പ് – ഓടി കളിവള്ളങ്ങളും നിര്‍മ്മിച്ച കോയില്‍മുക്ക് സാബു ആചാരിയാണ് തലവടി ചുണ്ടന്റെ ശില്പി.





























