കാബൂള്‍ : തലസ്ഥാന നഗരമായ കാബൂള്‍ കൂടി കീഴടക്കിയതോടെ അഫ്ഗാനിലെ അഷ്റഫ് ഘാനിയുടെ സര്‍ക്കാര്‍ താലിബാന് മുന്നില്‍ കീഴടങ്ങി. പൊരുതിനോക്കാന്‍ പോലും തയ്യാറാകാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയായിരുന്നു. പിന്‍വാങ്ങാന്‍ താലിബാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഘാനി ഉടന്‍ രാജിവെയ്ക്കുമെന്നും ചുമതല ഇടക്കാല സര്‍ക്കാരിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂള്‍ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുള്‍ സത്താര്‍ മിര്‍സാക്വാല്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. അതേസമയം അഫ്ഗാന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യുഎന്‍ രക്ഷാസമിതി യോഗം വിളിക്കാനുള്ള ശ്രമത്തിലാണ് റഷ്യ. നേരത്തേ കാബൂളില്‍ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രത്യേക വിമാനങ്ങളില്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയും ബ്രിട്ടനും. കാബൂള്‍ വിമാനത്താവളം ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാബൂളിന് തൊട്ടടുത്ത തന്ത്രപ്രധാന നഗരമായ ജലാലാബാദിന്റെ നിയന്ത്രണവും ഭീകരര്‍ ഇന്ന് പിടിച്ചെടുത്തിരുന്നു. ഇവിടെ ഗവര്‍ണര്‍ താലിബാന് കീഴടങ്ങിയതിനാല്‍ ഏറ്റുമുട്ടാന്‍ തയ്യാറാകാതെ സൈന്യം പിന്‍വാങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സൈനിക വാഹനങ്ങളും ആയുധങ്ങളും താലിബാന്‍ കൈക്കലാക്കുകയും ചെയ്തു.
രാജ്യം പൂര്‍ണമായും താലിബാന്‍ കൈപ്പിടിയിലാകുമെന്ന് വ്യക്തമായതോടെ നയതന്ത്ര പ്രതിനിധികളെയും മറ്റും ഒഴിപ്പിക്കാനുളള ശ്രമങ്ങള്‍ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തുടരുകയാണ്. ഇതിനായി വിമാനത്താവളത്തിന്റെ നിയന്ത്രണം നിലനിറുത്തുന്നതിനായി കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ കാബൂളിലെത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം ബ്രിട്ടീഷ് അംബാസഡര്‍ രാജ്യം വിടുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കീഴടക്കിയ പ്രദേശങ്ങളില്‍ കാടന്‍ നിയമങ്ങള്‍ താലിബാന്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. പുരുഷന്മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ മാര്‍ക്കറ്റുകളില്‍ പ്രവേശിക്കരുതെന്ന് താലിബാന്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു കൂടാതെ കാല്‍പ്പാദം പുറത്തു കാണുന്ന തരം ചെരിപ്പുകള്‍ ധരിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടികളെ കഴിഞ്ഞദിവസം ഭീകരര്‍ ആക്രമിച്ചു.താഖര്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം ബൈക്കില്‍ യാത്ര ചെയ്ത പെണ്‍കുട്ടികളെയാണ് കാല്‍പ്പാദം പുറത്തു കാണുന്ന ചെരിപ്പ് ധരിച്ചതിന് താലിബാന്‍ ആക്രമിച്ചത്.
ഇതിനൊപ്പം അധീനതയിലായ പ്രദേശങ്ങളിലെ പെണ്‍കുട്ടികളെ താലിബാന്‍ ഭീകരര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിക്കുന്നതായും എതിര്‍ക്കുന്നവരെ ക്രൂരമായി ഉപദ്രവിക്കുന്നതായും വധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പച്ചക്കള്ളമാണെന്നാണ് തലിബാന്‍ വക്താവ് പറയുന്നത്. ജനങ്ങളെ തങ്ങള്‍ക്കെതിരെ തിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിന് പിന്നിലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വീറ്റ് ചെയ്തു.