പത്തനംതിട്ട : ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്ര 23ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. നാല് ദിവസം നീണ്ടുനിൽക്കുന്ന ഘോഷയാത്ര 26ന് വൈകിട്ട് സന്നിധാനത്തെത്തും. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ ശബരിമല നടയിൽ സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. 23ന് രാവിലെ അഞ്ചുമുതൽ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തിൽ തങ്ക അങ്കി ദർശനത്തിന് അവസരമുണ്ട്. ആറന്മുളയിൽനിന്നു രാവിലെ പുറപ്പെടുന്ന തങ്ക അങ്കി ഘോഷയാത്ര കോഴഞ്ചേരി, ഇലന്തുർ വഴി ഓമല്ലൂരിൽ വിശ്രമിക്കും. രണ്ടാം ദിവസം കോന്നി മുരിങ്ങമംഗലത്തും മൂന്നാം ദിവസം രാത്രി പെരുനാട് ക്ഷേത്രത്തിലുമാണ് വിശ്രമിക്കുന്നത്. ഘോഷയാത്രയ്ക്കായുള്ള ഒരുക്കങ്ങൾ ആറന്മുളയിൽ ആരംഭിച്ചു.
26ന് പമ്പയിൽ എത്തിയ ശേഷം ഇവിടെനിന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെനിന്ന് ആചാരപൂർവം ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ
തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി 6:30ന് ദീപാരാധന നടക്കും. മണ്ഡലപൂജ ഈ മാസം 27ന് രാവിലെ നടക്കും. 10:30നും 11നും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്. മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി അന്ന് രാത്രി 10ന് നട അടയ്ക്കും. തുടർന്ന് മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും.





























