പാലക്കാട്: തങ്കം ആശുപത്രിയിലെ ചികിത്സാപിഴവ് കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാര്‍ക്ക് ചികിത്സാപിഴവ് ഉണ്ടായിട്ടില്ല. അവരെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ല. ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നതാണ് അറസ്റ്റെന്നും ഐഎംഎ നിയുക്ത പ്രസിഡന്റ് ഡോ.സുള്‍ഫി നൂഹു പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് പ്രസവത്തിനിടെ പാലക്കാട് സ്വദേശി ഐശ്വര്യയും നവജാത ശിശുവും മരിച്ചത്. സംഭവത്തില്‍ ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഡോക്ടര്‍മാര്‍ക്ക് പിഴവുണ്ടായെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ മൂന്ന് ഡോക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
തങ്കം ആശുപത്രിയിലെ ഗൈനക്കോളേജിസ്റ്റുമാരായ ഡോ.പ്രിയദര്‍ശനി, ഡോ.നിള, ഡോ.അജിത് എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചു വരുത്താനാണ് തീരുമാനം. ജൂണ്‍ 29-നാണ് ഐശ്വര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. പ്രസവം വൈകിയതിനാല്‍ ശസ്ത്രക്രിയ വേണമെന്ന് ബന്ധുക്കളാവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും പുലര്‍ച്ചെ രണ്ടരയോടെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സമ്മതമില്ലാതെ ഗര്‍ഭപാത്രം നീക്കിയെന്നും ഇവര്‍ ആരോപിച്ചു.
ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിയില്‍ തടിച്ചുകൂടി. ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല, തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. സംസ്‌കരിച്ചിരുന്നെങ്കിലും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പോലീസിടപെട്ട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.
അതേസമയം ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും സാധ്യമായ ചികിത്സയെല്ലാം നല്‍കിയെന്നും ആശുപത്രി ഭരണവിഭാഗം സീനിയര്‍ മാനേജര്‍ പറഞ്ഞു. അമിത രക്തസ്രാവമാണ് അമ്മയുടെ ആരോഗ്യനില വഷളാക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.































