തണ്ണിത്തോട്: കല്ലാര്‍ നിറഞ്ഞൊഴുകിയിട്ടും ദീര്‍ഘദൂര സവാരി ആരംഭിക്കാതെ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം. ഒരു വര്‍ഷം മുന്‍പ് നിര്‍ത്തിവെച്ച സവാരി ഇതുവരെയും പുനരാരംഭിക്കാന്‍ വനം വകുപ്പ് തയ്യാറായിട്ടില്ല. സാഹസികത ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമായതാണ് കല്ലാറ്റിലെ ദീര്‍ഘദൂര കുട്ടവഞ്ചി സവാരി. കനത്ത മഴയില്‍ കല്ലാര്‍ നിറഞ്ഞൊഴുകി എങ്കില്‍ മാത്രമേ ദീര്‍ഘദൂര സവാരി സാധ്യമാകൂ. എന്നാല്‍ കല്ലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടും ഒരു വര്‍ഷം മുന്‍പ് നിര്‍ത്തലാക്കിയ സവാരി പുനരാരംഭിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. മഴക്കാലം തുടങ്ങിയതോടെ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി നിരവധി വിനോദ സഞ്ചാരികള്‍ അടവിയില്‍ ദീര്‍ഘദൂര സവാരി അന്വേഷിച്ച് എത്തുന്നുണ്ടെങ്കിലും നിരാശരായി മടങ്ങുകയാണ് ചെയ്യുന്നത്.
കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കടവില്‍ നിന്നും ആരംഭിച്ച് പേരുവാലിയില്‍ അവസാനിക്കുന്ന രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ദീര്‍ഘദൂര സവാരി ക്രമീകരിച്ചിരിക്കുന്നത്. മുണ്ടോന്‍മൂഴി കടവില്‍ നിന്നും പാണ്ടിയാന്‍ കയവും തൊട്ടിക്കയവും മണല്‍വാരിയും ഇടികല്ലും തട്ടാത്തിക്കയവും കഴിഞ്ഞാണ് പേരുവാലിയില്‍ യാത്ര അവസാനിക്കുന്നത്. ഈ യാത്രയില്‍ ഭാഗ്യമുണ്ടെങ്കില്‍ നദിക്കരയില്‍ വന്യ ജീവികളെയും കാണാനാകും. വനവികാസ് എജന്‍സിയുടെ കീഴിലാണ് കുട്ടവഞ്ചി സവാരി പ്രവര്‍ത്തിക്കുന്നത്. എലിമുള്ളുംപ്ലാക്കല്‍ വന സംരക്ഷണ സമിതിക്കാണ് നടത്തിപ്പ് ചുമതല. നദിയില്‍ വെള്ളം കുറയുമ്പോള്‍ മണല്‍ ചാക്കുകള്‍ അടുക്കിയാണ് ജലനിരപ്പ് ഉയര്‍ത്തി സവാരി നടത്തുന്നത്. എന്നാല്‍ മഴക്കാലത്ത് സ്വാഭാവിക ജല നിരപ്പ് ഉയര്‍ന്നിട്ടും ദീര്‍ഘ ദൂര സവാരി ആരംഭിക്കാന്‍ അധികൃതര്‍ മടിക്കുന്നതില്‍ കടുത്ത നിരാശയിലാണ് വിനോദ സഞ്ചാരികള്‍.






























