പത്തനംതിട്ട : വാറ്റ് നികുതി നോട്ടീസിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന കോന്നി തണ്ണിത്തോട്ടിലെ വ്യാപാരി മത്തായി ഡാനിയേലിന്റെ കുടുംബത്തിന് കേരള വ്യാപാരി ക്ഷേമനിധി ബോർഡിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന വ്യാപാര ക്ഷേമനിധി ബോർഡ് അംഗവുമായ രാജു അപ്സര കൈമാറി.
കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ പേരില്‍ കുടിശ്ശിക നോട്ടീസ് ലഭിച്ചതിനെതുടര്‍ന്നാണ് മത്തായി ഡാനിയേല്‍ ആത്മഹത്യ ചെയ്തത്. സെയിൽ ടാക്സ് ഓഫീസിൽ നിന്നും 2013 – 14 കാലഘട്ടത്തിലെ കണക്കുപ്രകാരമാണ് ലക്ഷക്കണക്കിന് രൂപയുടെ നികുതി നോട്ടീസ് നല്‍കിയത്. ജി.എസ്.ടി വന്നതോടുകൂടി വാറ്റ് നികുതി സബ്രദായം നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ നികുതി വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ വ്യാപാരികളെ മനപൂര്‍വം ദ്രോഹിക്കുവാന്‍ വന്‍ തുകക്കുള്ള നോട്ടീസ് നല്‍കുകയായിരുന്നു. ഇത്തരം നോട്ടീസാണ് മത്തായി ഡാനിയേലിനും ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. വ്യാപാര രംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ഈ മരണം. കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ കടകള്‍ അടച്ചിട്ടുകൊണ്ട് പ്രതിഷേധ സമരവും നടത്തിയിരുന്നു. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പ്രത്യേക താല്‍പ്പര്യം എടുത്തതുകൊണ്ടാണ് ഈ തുക ഇത്ര പെട്ടെന്ന് കൈമാറുവാന്‍ കഴിഞ്ഞതെന്നും രാജു അപ്സര പറഞ്ഞു.
പത്തനംതിട്ട വ്യാപാരഭവനിൽ നടന്ന യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അജയകുമാർ, ജില്ലാ ട്രഷറർ കൂടൽ ശ്രീകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സദാശിവൻ പിള്ള , ശശി ഐസക്ക്, എൻ എം ഷാജഹാൻ, റ്റി.റ്റി അഹമ്മദ്, പ്രകാശ് ഇഞ്ചത്താനം, സിബി മാത്യു, സന്തോഷ്, സാം വര്യാപുരം എന്നിവർ പങ്കെടുത്തു.





























