തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്ത്രിയുടെ നിക്ഷേപം നെടുമ്പറമ്പില്‍ ഫിനാന്‍സിന്റെ തിരുവല്ല ശാഖയിലാണെന്ന് സി.പി.എം നേതാവ് എ.പി. ഉദയഭാനു ആരോപിച്ചത്. ഇതിലൂടെ ആന്റോ ആന്റണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുവാനും സി.പി.എം ലക്ഷ്യമിട്ടിരുന്നു.
കോട്ടയം: ശബരിമല തന്ത്രി കണ്ഠരര് രാജീവര് 2.50 കോടി നിക്ഷേപിച്ചതായി പറയുന്ന സ്വകാര്യ പണമിടപാട് സ്ഥാപനം കുന്നത്തുകളത്തില്‍ ഫിനാന്‍സ് ആണെന്ന് എസ്ഐടി കോടതിയില്‍ പറഞ്ഞു. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് എസ്ഐടി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കുന്നത്തുകളത്തില്‍ ഫൈനാന്‍സിന്റെ ചങ്ങനാശേരി ശാഖയിലാണ് രണ്ടു തവണയായി തന്ത്രി രണ്ടരക്കോടി നിക്ഷേപിച്ചത്. കേരളാ കോണ്‍ഗ്രസ് (എം) മുന്‍ സംസ്ഥാന ട്രഷറര്‍ എന്‍.എം. രാജുവിന്റെ ഉടമസ്ഥതയിലുള്ള നെടുമ്പറമ്പില്‍ ഫിനാന്‍സിന്റെ തിരുവല്ല ശാഖയിലാണ് തന്ത്രി 2.50 കോടി നിക്ഷേപിച്ചതെന്നായിരുന്നു നേരത്തേ പുറത്തു വന്ന വിവരം. സി.പി.എം നേതാവ് എ.പി. ഉദയഭാനുവാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്.
തന്ത്രി നിക്ഷേപിച്ച പണം ആന്റോ ആന്റണിക്ക് ഉള്ളതായിരുന്നുവെന്നും ആന്റോ ആന്റണി എം.പി ഈ പണം ഇവിടെനിന്നും കൈപ്പറ്റിയെന്നും ഉദയഭാനു ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ആരോപണത്തില്‍ നിന്നും ഉദയഭാനു മലക്കംമറിഞ്ഞു. തന്ത്രി കണ്ഠര് രാജീവര്‍ക്ക് കുന്നത്തുകളത്തില്‍ നിക്ഷേപമുണ്ടെന്നും അദ്ദേഹം പരാതി കൊടുത്തിട്ടില്ലെന്നും ആദ്യം കോടതിയില്‍ അറിയിച്ചത് കുന്നത്തുകളത്തില്‍ ഫൈനാന്‍സ് ഉടമ തന്നെയാണ്. ഇയാള്‍ കോട്ടയം സബ്കോടതിയില്‍ നല്‍കിയ പാപ്പര്‍ സ്യൂട്ടിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്. നേരത്തേ തന്നെ ഈ വിവരം പുറത്തു വന്നിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നിട്ടു പോലും ആദായനികുതി പരിശോധനയോ ഇഡി റെയ്ഡോ ഉണ്ടായിട്ടില്ല. ബിജെപിയുടെ സംസ്ഥാന നേതാവ് തന്ത്രിയുടെ അടുത്ത ബന്ധുവുമാണ്.
സത്യം ഇതായിരിക്കെ തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്ത്രിയുടെ നിക്ഷേപം നെടുമ്പറമ്പില്‍ ഫിനാന്‍സിന്റെ തിരുവല്ല ശാഖയിലാണെന്ന് സി.പി.എം നേതാവ് എ.പി. ഉദയഭാനു ആരോപിച്ചത്. ഇതിലൂടെ ആന്റോ ആന്റണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുവാനും സി.പി.എം ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ എല്ലാം കൈവിട്ടുപോകുകയായിരുന്നു. ഇത് മനസ്സിലാക്കിക്കൊണ്ടാണ് ഉദയഭാനു പിന്നീട് മൌനം പാലിച്ചത്. നെടുമ്പറമ്പില്‍ ഫിനാന്‍സിന്റെ ഉടമ എന്‍.എം രാജു, ഉദയഭാനുവിന്റെ ആരോപണങ്ങള്‍ തള്ളിയിരുന്നു. തന്ത്രിക്ക് ഇവിടെ നിക്ഷേപം ഇല്ലെന്നും ആന്റോ ആന്റണി തന്റെ സ്ഥാപനത്തില്‍നിന്നും കടമായി വാങ്ങിയ രണ്ടുകോടി രൂപയില്‍ ഇരുപത് ലക്ഷം രൂപ മാത്രമേ തിരികെ നല്കിയിട്ടുള്ളുവെന്നും ബാക്കി തുക തനിക്ക് തിരികെ നല്‍കിയിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.





























