റാന്നി: ചെറുകോൽപ്പുഴ – റാന്നി റോഡിൻറെ നിർമ്മാണം ടെൻഡർ നടപടി ആയതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. 8 കിലോമീറ്റർ ദൂരം വരുന്ന റോഡ് 10.5 മീറ്റർ വീതിയിലാണ് പുനരുദ്ധരിക്കുക. 61.3 കോടി രൂപയാണ് നിർമ്മാണത്തിനായി ചിലവഴിക്കുന്നത്. കെആർഎഫ്ബിക്കാണ് നിർമ്മാണ ചുമതല.
പാതയിലെ പഴയ കലുങ്കുകളും പാലങ്ങളും വീതി കൂട്ടി പുനർ നിർമ്മിക്കും. പൈപ്പ് ലൈനും വൈദ്യുത പോസ്റ്റുകളും മാറ്റേണ്ടതുണ്ട്. റോഡ് വികസനത്തിന് സൗജന്യമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപ്പെടുന്ന നിർമിതികൾ പുനർനിർമ്മിച്ച് നൽകും. ബി എം ബി സി നിലവാരത്തിൽ പുനർ നിർമിക്കുന്ന റോഡിൻറെ വശങ്ങളിൽ ഓടകളും ഐറിഷ് ഡ്രയിനും വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ അപകട സൂചന ബോർഡുകളും എല്ലാം ഉണ്ടാകും.
2022 മാർച്ചിൽ പദ്ധതിക്ക് 54.6 കോടി രൂപയുടെ അനുമതി ഉണ്ടായിരുന്നെങ്കിലും 13 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കുന്നത് ഭൂ ഉടമകൾ വിസമ്മതിച്ചതോടെയാണ് നിർമ്മാണം മുടങ്ങിയത്. വീണ്ടും നാറ്റ് പാക്ക് മുഖേന റോഡിലെ ട്രാഫിക് സ്റ്റഡി നടത്തിയ ശേഷമാണ് വീതി 10.5 മീറ്ററായി നിജപ്പെടുത്തിയത്. ഈ തീരുമാനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സഭയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും നിർമ്മാണ സാമഗ്രികളുടെ വിലക്കനുസരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ റേറ്റ് വ്യത്യാസം വന്നതിനാൽ അത് അനുസരിച്ച് വീണ്ടും എസ്റ്റിമേറ്റ് എടുക്കേണ്ടതായി വന്നു. ഇത് പ്രകാരം 8 കോടി രൂപ അധികമായി വേണ്ടിവന്നു. ഈ തുകയ്ക്ക് ഭരണാനുമതി വേണ്ടി വന്നതാണ് ബാക്കി നടപടികൾ വൈകാനിടയാക്കിയത്. നിർമ്മാണം ടെൻഡർ ചെയ്ത കരാറുകാരൻ എഗ്രിമെൻറ് വെയ്ക്കുന്ന മുറയ്ക്ക് ഉടൻതന്നെ നിർമ്മാണം ആരംഭിക്കാൻ ആകുമെന്നും എംഎൽഎ പറഞ്ഞു.





























