തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍.ഡി.എഫ് – യു.ഡി.എഫ് രാഷ്ട്രീയപോരിന് വേദി തുറന്ന് പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്. പ്രസംഗത്തിലെ കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ ഗവർണർ വായിക്കുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്. എക്സാലോജിക്,അയോധ്യ പ്രാണ പ്രതിഷ്ഠ,നവകേരളസദസിലെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടികള്‍, മന്ത്രിസഭയുടെ ഡല്‍ഹി സമരം അടക്കം നിയമസഭാ സമ്മേളനത്തില്‍ കത്തിക്കയറും .ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബജറ്റ്.
തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് നിയമസഭ സമ്മേളനങ്ങള്‍ അതിന്‍റെ പ്രചാരണത്തിന്‍റെ കേളികൊട്ടാറാവുന്നതാണ് പതിവ്. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ ഇത്തവണയും അതിന് മാറ്റമുണ്ടാകില്ല. തെരഞ്ഞെടുപ്പ് ഗോദയില്‍ പുറത്തെടുക്കാനുള്ള അസ്ത്രങ്ങളില്‍ പലതും നിയമസഭയിലിറക്കി മുന്നണികള്‍ വീറും വാശിയും കാട്ടുമെന്നുറപ്പ്. സർക്കാർ ഗവർണർ പോരിന്‍റെ നാളുകളിലൂടെയാണ് കേരളം കടന്നുപോകുന്നത്.അതിനാല്‍ സമ്മേളനത്തിലെ ഒന്നാം ദിനത്തിലെ നയപ്രഖ്യാപനത്തിലേക്ക് തന്നെയാണ് രാഷ്ട്രീയകേരളത്തിന്‍റെ കണ്ണും കാതും.നയപ്രഖ്യാപനത്തിന് ഗവർണർ നിയമസഭയ്ക്ക് മുന്നില്‍ വന്നിറങ്ങുന്നതാകും അടുത്ത് കാലത്ത് കേരളം കാണാന്‍ പോകുന്ന ഏറ്റവും കൗതുകമുള്ള ദൃശ്യം. അപ്പോഴും മന്ത്രിസഭ പുനസംഘടനവേദിയിലേത് പോലെ ഗവർണർ മുഖ്യമന്ത്രിയോട് മുഖം തിരിക്കുമോ എന്നതും കണ്ടറിയണം.





























