ലഖ്നൗ: മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് 85- കാരൻ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സര്‍ക്കാരിന് എഴുതി നൽകി. ഉത്തർപ്രദേശിലെ നാഥു സിംഗ് ആണ് സംസ്ഥാന സർക്കാരിന് സ്വത്തുക്കൾ വിൽപത്രം എഴുതി ദാനം നൽകിയത്. മൃതദേഹം മെഡിക്കൽ കോളേജിന് എഴുതി നൽകിയ നാഥു, തന്റെ അന്ത്യ കര്‍മങ്ങളിൽ പങ്കെടുക്കാൻ മകനെയും നാല് പെൺമക്കളെയും അനുവദിക്കരുതെന്നും വ്യക്തമാക്കി.
മുസാഫർനഗറിൽ താമസിക്കുന്ന നാഥു സിംഗിന് ഒന്നര കോടി വിലമതിക്കുന്ന വീടും സ്ഥലവും സമ്പാദ്യമായുണ്ട്. മകൻ ഒരു സ്കൂൾ അധ്യാപകനായി ജോലി ചെയ്യുകയാണ്. ഇയാൾ സഹരൻപൂരിലാണ് താമസം. ബാക്കിയുള്ള നാല് പെൺമക്കളും വിവാഹിതരായി ഭര്‍തൃവീട്ടിലുമാണ്. ഭാര്യ മരിച്ചതോടെ തുടർന്ന് വയോധികൻ ഒറ്റയ്ക്കായിരുന്നു താമസം. മക്കൾ തിരിഞ്ഞുനോക്കാതായതോടെ, ഏഴ് മാസം മുമ്പ് അദ്ദേഹം ഗ്രാമത്തിലെ ഒരു വൃദ്ധസദനത്തിലേക്ക് മാറി.
തന്റേത് ഒരു വലിയ കുടുംബമായിട്ടും ആരും കാണാൻ പോലും വരുന്നില്ലെന്ന വിഷമത്തിലായിരുന്നു 85-കാരനായ നാഥു. തുടര്‍ന്നാണ് മരണ ശേഷം തന്റെ വസ്തുവിൽ ആശുപത്രിയോ സ്കൂളോ പണിയണം എന്ന് ആവശ്യപ്പെട്ട് ഭൂമി സര്‍ക്കാറിന് ദാനം നൽകിയത്. ഈ പ്രായത്തിൽ ഞാൻ എന്റെ മകനും മരുമകൾക്കും ഒപ്പമാണ് ജീവിക്കേണ്ടിയിരുന്നത്, പക്ഷെ അവര്‍ എന്നോട് നന്നായി പെരുമാറിയില്ല. അതുകൊണ്ടാണ് സ്വത്തുക്കൾ നൽകാൻ തീരുമാനിച്ചത്’- നാഥുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ മൃതദേഹം ഗവേഷണത്തിനും അക്കാദമിക പ്രവര്‍ത്തനങ്ങൾക്കും ഉപയോഗിക്കാം എന്നാണ് വിൽപത്രത്തിൽ പറയുന്നത്.