പത്തനംതിട്ട: പോക്സോ കേസിൽ പ്രതിയായ യുവാവിനെ അടൂർ അതിവേഗ കോടതി 73 വർഷം കഠിന തടവിന് ശിക്ഷിച്ചു. പത്തനംതിട്ട അടൂരിൽ ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്‌കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിനു എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് 13 വയസുകാരൻ മനസ്സ് തുറന്നതോടെയാണ് കുറ്റവാളി പിടിയിലാകാൻ കാരണം. താൻ ആദ്യമായി ലഹരി ഉപയോഗിച്ചത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്നും അത് തനിക്ക് തന്നയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. അന്ന് അടൂർ എക്സൈസ് റേഞ്ച് ഓഫീസിൽ ജോലി ചെയ്തിരുന്നു നിലവിൽ തിരുവല്ല എക്സൈസ് റേഞ്ച് ഓഫീസിൽ ജോലി ചെയ്യുന്ന ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എം കെ വേണുഗോപാലിനോടാണ് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്.
നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കളിസ്ഥലത്തിന് സമീപത്തുള്ള ആളില്ലാത്ത വീടിന്റെ ശുചിമുറിയിൽ കൊണ്ടുപോയാണ് അയാൾ കുട്ടിയെ പീഡിപ്പിച്ചത്. ലഹരി മരുന്ന് നൽകിയാണ് പ്രതി പീഡനത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. മൂന്ന് വർഷത്തോളം ഇത് തുടർന്നു.സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ വേണുഗോപാൽ ഇത് കൊടുമൺ പൊലീസ് സ്റ്റേഷൻ SHO യെ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയപ്പോൾ കുട്ടി പറഞ്ഞതെല്ലാം സത്യമെന്ന് ബോധ്യപ്പെടുകയായിരിന്നു.





























