വാഗമൺ : വട്ടപ്പതാലിനു സമീപം വാതിൽ തകർത്ത് ഉള്ളിൽ കയറിയ സാമൂഹിക വിരുദ്ധർ വീട്ടുപകരണങ്ങൾ തീയിട്ടു നശിപ്പിച്ചതായി പരാതി. വാഗമൺ പുത്തൻവീട്ടിൽ സിജിമോന്റെ വീടാണ് സാമൂഹവിരുദ്ധരാൽ അഗ്നിക്ക് ഇരയാക്കപ്പെട്ടത്. വീട്ടിനുള്ളിലെ മുഴുവൻ ഉപകരണങ്ങളും തീപിടുത്തത്തിൽ കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം നടക്കുന്നത്. രാവിലെ സമീപവാസി വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് വീട് കത്തിയ വിവരം സിജിമോൻ അറിയുന്നത്. സിജിമോനും ഭാര്യയും രണ്ട് മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് തറവാട്ട് വീട്ടിൽപോയ സമയത്താണ് സാമൂഹിക വിരുദ്ധർ വാതിൽ തകർത്ത് വീടിന് ഉള്ളിൽ കയറി തീയിട്ടത്. വീടിൻറെ പ്രധാന വാതിലും ജനലുകളും എല്ലാം സാമൂഹിക വിരുദ്ധർ തകർത്തു. വീട്ടിലെ അലമാരയും ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടിവി, അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം തീപിടുത്തത്തിൽ നശിച്ചു. കൈകഴുകാൻ ഉപയോഗിക്കുന്ന വാഷ്ബേഴ്സിനുകൾ അടക്കം തകർത്ത നിലയിലാണ് കിടക്കുന്നത്.
വീടിൻറെ സുരക്ഷയ്ക്കായി സ്ഥാപിച്ച സിസിടിവികൾ അടക്കം തകർത്തിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീടിൻറെ അലമാരയിൽ സ്വർണവും പണവും അടക്കം ഉണ്ടായിരുന്നു. സംഭവം സംബന്ധിച്ച് ഇവർ വാഗമൺ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. തുടർന്ന് ഉച്ചയോടെ വിരൽ അടയാള വിദഗ്ധർ ഡോഗ് സ്കോഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വാഗമൺ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട് സാമൂഹിക വിരുദ്ധരാൽ നശിപ്പിക്കപ്പെട്ടതോടെ ആകെയുള്ള കിടപ്പാടം നഷ്ടപ്പെട്ട സങ്കടത്തിലാണ് ഈ കുടുംബം.






























