ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കെ.എം ജോസഫ്. വാര്‍ത്താ ചാനലുകളിലെ പക്ഷപാതപരമായ ചർച്ചകൾ യഥാർഥ വസ്തുതകൾ മനസിലാക്കുന്നതിൽ നിന്നും ജനങ്ങളെ തടയുന്നുവെന്നും, ഇത് ആരോഗ്യകരമായ ജനാധിപത്യ സംവാദങ്ങളെ പൂർണമായും തകർക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ജനാധിപത്യത്തിൽ പൗരന്മാർക്ക് അർഥവത്തായി ഇടപെടാൻ കൃത്യവും നിഷ്പക്ഷവുമായ വിവരങ്ങൾ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ, പലപ്പോഴും ടെലിവിഷൻ ചർച്ചകളിൽ അവതാരകർപങ്കെടുക്കുന്ന എല്ലാവർക്കും തുല്യ അവസരം നൽകുന്നതിന് പകരം സംവാദങ്ങളെ തങ്ങൾക്ക് അനുകൂലമായി കൃത്രിമമായി വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇത് അവതാരകന്റെ പക്ഷപാതിത്വം വെളിപ്പെടുത്തുക മാത്രമല്ല, എന്താണ് യഥാർഥ സത്യം എന്നതിനെക്കുറിച്ച് പ്രേക്ഷകരിൽ കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. സത്യം അന്വേഷിക്കാനും അത് കണ്ടെത്താനുമുള്ള ഏതൊരു പൗരന്റെയും മൗലികമായ അവകാശമാണ് ഇത്തരം പ്രവണതകളിലൂടെ ഇല്ലാതാകുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
മാധ്യമ സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന പരസ്യവരുമാനത്തെക്കുറിച്ചും ഈ സാമ്പത്തിക ആശ്രിതത്വം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം വരുമാനങ്ങളെ ആശ്രയിച്ചു നിൽക്കുന്ന മാധ്യമങ്ങൾക്ക് മേൽ സർക്കാരിന് എളുപ്പത്തിൽ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന പരിപാടികളിൽ മുഖ്യമന്ത്രിമാർ അടക്കം പങ്കെടുക്കുമ്പോൾ, അത് പണം നൽകി സംപ്രേഷണം ചെയ്യുന്ന ‘സ്പോൺസേർഡ്’ പരിപാടിയാണെന്ന കാര്യം സ്ക്രീനിൽ വളരെ ചെറിയ അക്ഷരങ്ങളിൽ മാത്രം എഴുതിക്കാണിക്കുന്ന പ്രവണതയും ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാട്ടി. പ്രക്ഷേപണ അതോറിറ്റി നിലവിലുണ്ടെങ്കിലും ആരും ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.































