കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ ശിക്ഷയടക്കമുള്ള കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ പിഴകൾ എത്രയും വേഗം തീർപ്പാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പിഴയടക്കുന്നതിൽ കാലതാമസം വരുത്തുന്നത് കേസ് നേരിട്ട് ട്രാഫിക് കോടതിയിലേക്ക് കൈമാറാൻ അധികാരികളെ നിർബന്ധിതരാക്കുമെന്ന് മന്ത്രാലയം ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കി.
കേസ് കോടതിയിലെത്തുന്നതോടെ നിയമലംഘനത്തിന്റെ തീവ്രത അനുസരിച്ച് ഉയർന്ന തുക പിഴ ചുമത്താനോ അല്ലെങ്കിൽ തടവുശിക്ഷ വിധിക്കാനോ സാധ്യതയുണ്ട്. ഇതിനുപുറമെ, കുറ്റക്കാരാകുന്നവർക്കെതിരെ മറ്റ് ഭരണപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കാനും കോടതിക്ക് അധികാരമുണ്ടായിരിക്കും. യാത്രക്കാർക്ക് പിഴയടക്കാൻ എളുപ്പത്തിൽ സാധിക്കുന്ന രീതിയിലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ നിലവിലുണ്ടെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ‘സഹിൽ’ ആപ്ലിക്കേഷൻ വഴിയോ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ വളരെ എളുപ്പത്തിൽ ട്രാഫിക് പിഴകൾ അടച്ചുതീർക്കാൻ സാധിക്കും.





























