തിരുവനന്തപുരം : സഹിഷ്ണുതയും ബഹുസ്വരതയുമാണ് ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവുമെന്നും ചരിത്രത്തെ വളച്ചൊടിക്കാനും വക്രീകരിക്കാനുമുള്ള ഗൂഢനീക്കങ്ങൾ അപകടകരമാണെന്നും കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണ സദസ്സ് വിലയിരുത്തി. ജാതിമത ഭേദമന്യേ നിരവധി പേരുടെ രക്തസാക്ഷിത്വത്തിലൂടെയും ത്യാഗത്തിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യം വർത്തമാന കാലഘട്ടത്തിൽ കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ പറഞ്ഞു. ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലമ്പലത്ത് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹോദര്യവും സമത്വവും നിലനിർത്താൻ ക്വിറ്റിന്ത്യ ദിനസ്മരണ പ്രചോദനമാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ചിന്ത്രനല്ലൂർ തുളസി അധ്യക്ഷത വഹിച്ചു. “സ്വാതന്ത്ര്യാനന്തര ഇന്ത്യ” എന്ന വിഷയത്തിൽ ഡോ. അശോക് ശങ്കർ മുഖ്യപ്രഭാഷണം നടത്തി. ദളിത് വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും മാത്രമല്ല ഭൂരിപക്ഷ സമുദായങ്ങളും ഫാസിസത്തിന്റെ ഇരകളാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളികൾ അപലപനീയമാണെന്നും ഡോ. അശോക് ശങ്കർ അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി വടശ്ശേരിക്കോണം പ്രസന്നൻ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന-ജില്ലാ നേതാക്കളായ അശോകൻ കായിക്കര, ജയറാണി റ്റി, മുത്താന സുധാകരൻ, വർക്കല മോഹൻദാസ്, ശ്രീകണ്ഠൻ കല്ലമ്പലം, കെ.ജി പ്രഭാകരൻ ആലപ്പുഴ, ആനയറ വിജയൻ, രണിത.കെ, ഹീര ഷണ്മുഖം കൊല്ലം, വിജയകുമാർ, അയിലം വസന്തകുമാരി, ജയശ്രീ, ഷഹീദ ആലംകോട്, റൂബി കല്ലറ, ഷീന പുല്ലുതോട്ടം, സിന്ധു കുന്നത്തുമല തുടങ്ങിയവർ പ്രസംഗിച്ചു.






























