കൊച്ചി: മൂന്ന് വർഷം മുമ്പ് നഷ്ടമായ ഒരു പവൻ വരുന്ന സ്വർണ ചെയിൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് മാലദ്വീപ് സ്വദേശിനി ആയിഷത്ത് സൂസാന. ഇടപ്പള്ളി അമൃത ആശുപത്രിക്ക് സമീപത്തെ ഓട്ടോ ഡ്രൈവർ മുഹമ്മദ് ജസീറിന്‍റെ സത്യസന്ധതയാണ് മാലദ്വീപ് സ്വദേശിനിക്ക് സ്വർണ ചെയിൻ തിരികെ നൽകിയത്. ജസീറിന്‍റെ വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് ആഭരണം നഷ്ടപ്പെട്ടത്. ആറ് മാസത്തിന് ശേഷം വാഹനം വൃത്തിയാക്കുന്നതിനിടെയാണ് ചെയിൻ ലഭിച്ചത്. മകന്റെ ചികിത്സക്കായി വീണ്ടും കൊച്ചിയിലെത്തിയ ജസീറിന് കഴിഞ്ഞ ദിവസം ആഭരണം കൈമാറി.
2023ൽ ജസീറിന്‍റെ വാഹനത്തിൽ ഇടപ്പള്ളിയിൽ നിന്ന് മൂവാറ്റുപുഴക്ക് യാത്ര ചെയ്യുമ്പോഴാണ് ആയിഷത്തിന്റെ ആഭരണം നഷ്ടമായത്. രാത്രി ഇടപ്പള്ളിയിലെ താമസ സ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് ചെയിൻ നഷ്ടപ്പെട്ടത് അറിഞ്ഞത്. ഇതോടെ ജസീറിനെ വിളിച്ചു. വാഹനം പരിശോധിച്ചെങ്കിലും ചെയിൻ ലഭിച്ചില്ല. ആറ് മാസത്തിന് ശേഷം വാഹനം ടെസ്റ്റിനായി പെയിന്‍റ് ചെയ്യാൻ അഴിച്ചപ്പോഴാണ് സ്റ്റെപ്പിനി ടയറിന്‍റെ ഭാഗത്ത് നിന്ന് ചെയിൻ ലഭിച്ചത്. ചെയിൻ ഒരിക്കലും തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ആയിഷത്ത് പറഞ്ഞു. ജസീർ വളരെ നല്ല മനുഷ്യനാണ്. വർഷങ്ങളായി പരിചയമുള്ളയാളാണ്. മകന്റെ രോഗത്തിന് ഇടയിലും ഏറെ ആശ്വാസമായി ജസീറിന്‍റെ സത്യസന്ധത.





























