പോക്കുവരവ് ചെയ്തു നൽകുന്ന റവന്യൂ ഉദ്യോഗസ്ഥൻ 1961 ലെ ഭൂനികുതി നിയമം, 1966 ലെ പോക്കുവരവ് ചട്ടങ്ങൾ, ലാൻഡ് റവന്യൂ മാനുവൽ എന്നിവയുടെ അന്തസത്ത ബോധ്യപ്പെട്ടു പ്രവർത്തിക്കുവാൻ ബാധ്യസ്ഥനാണ്.
ഭൂമി തർക്ക രഹിതവും പുറമ്പോക്ക് രഹിതവും ആയി അപേക്ഷകന്റെ കൈവശമുണ്ടോ ?
വ്യക്തമായ അതിർത്തികൾ ഉണ്ടോ ?
ഭൂമിക്ക് കൃത്യമായ ഉടമസ്ഥതാ രേഖകൾ ഉണ്ടോ ? ഇല്ലെങ്കിൽ കുറഞ്ഞത് 12 വർഷമെങ്കിലും നിരാക്ഷേപമായ കൈവശമുണ്ടോ ? എന്നിവയാണ് പോക്കുവരവ് അപേക്ഷയിന്മേലുള്ള പരിശോധനയിൽ ഒരു റവന്യൂ ഉദ്യോഗസ്ഥൻ പരിഗണിക്കേണ്ട പ്രധാന വിഷയങ്ങൾ.
പോക്കുവരവ് ചെയ്ത് ലഭിക്കേണ്ട വ്യക്തി ഭൂമിയുടെ ഉടമസ്ഥൻ ആയിരിക്കണമെന്ന് നിർബന്ധമില്ല. ഭൂമിയുടെ രജിസ്റ്റർ ചെയ്യപ്പെട്ട കൈവശക്കാരനായിരിക്കണം. അതായത് രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും നിയമങ്ങൾ പ്രകാരം കൈവശക്കാരനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തി ആയിരിക്കണം. രജിസ്ട്രേഷൻ മുഖേന കൈവശാവകാശം രജിസ്റ്റർ ചെയ്യപ്പെട്ട വ്യക്തി കൈവശക്കാരനാണ്. പട്ടയം കിട്ടിയ വ്യക്തി കൈവശക്കാരനാണ്. കോടതി ഡിക്രി വഴി ഭൂമി ലഭിച്ച വ്യക്തി കൈവശക്കാരനാണ്. വസ്തു ലേലത്തിൽ പിടിച്ച് സെയിൽ സർട്ടിഫിക്കറ്റ് ലഭിച്ച വ്യക്തി കൈവശക്കാരൻ ആണ്. പൊന്നും വില അവാർഡ് മുഖേന ഭൂമി ലഭിച്ച സ്ഥാപനം കൈവശക്കാരൻ ആണ്. രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ വിൽപ്പത്രം വഴി ഭൂമി ലഭിച്ചയാൾ കൈവശക്കാരൻ ആണ്. പോക്കുവരവ് ചട്ടങ്ങൾ 1966 റൂൾ 28 പ്രകാരം അനുകൂല ഉത്തരവ് ലഭിച്ച വ്യക്തി കൈവശക്കാരൻ ആണ്. ഭൂമിയിലെ കുടിയാൻ, കാണം കുടിയാൻ, ഭൂമിയുടെ ഉടമസ്ഥൻ, ഭൂമിയുടെ രജിസ്റ്റർ ചെയ്യപ്പെട്ട കൈവശക്കാരൻ, ടിയാളുടെ അഭാവത്തിൽ നിയമാനുസൃത അവകാശികളോ പ്രതിനിധികളോ കൈവശക്കാരാണ്. എന്നാൽ പാട്ട കരാർ, വാടക ചീട്ട് തുടങ്ങിയ താത്കാലിക കൈവശ പ്രമാണങ്ങൾ ഉള്ള വ്യക്തി കൈവശക്കാരനല്ല.
പോക്കുവരവ് അപേക്ഷയുടെ ഒപ്പം ലഭിച്ച പ്രമാണം പരിശോധിക്കുന്നത് ഭൂമിയിൽ അപേക്ഷകന്റെ തർക്കമില്ലാത്ത കൈവശം (De Jure possession) പരിശോധിക്കുവാനുള്ള ഒരു ഉപകരണം മാത്രമാണ്. ഉടമസ്ഥാവകാശം പരിശോധിച്ചു അതുവരെ ആരും ഉന്നയിച്ചിട്ടില്ലാത്ത തർക്കങ്ങൾ ഉന്നയിച്ച് പ്രമാണം സാധുവല്ല എന്ന് റവന്യൂ ഉദ്യോഗസ്ഥന്മാർ വിലയിരുത്തുന്നത് നിയമവിരുദ്ധമാണ്. ആയതിന് സിവിൽ കോടതിക്ക് മാത്രമേ അധികാരമുള്ളു. ഒരു റവന്യൂ ഉദ്യോഗസ്ഥന് അധികാരമില്ലാത്ത മേഖലകളിൽ കടന്നു കയറി ഉടമസ്ഥാവകാശ പരിശോധന നടക്കുകയും തുടർന്ന് ആധാരം സാധുവല്ല എന്ന് പ്രഖ്യാപിച്ച് തിരുത്താധാരം എഴുതുന്നതിന് നിയമവിരുദ്ധ നിർദ്ദേശം നൽകുന്നു എന്നതാണ് പോക്കുവരവ് അപേക്ഷകൾ ജനങ്ങൾക്ക് ദുരിതം വിതയ്ക്കാൻ കാരണം. ആധാരത്തിൽ തകരാറുകൾ ഉണ്ടെങ്കിൽ തിരുത്താധാരം എഴുതേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ട്. തിരുത്താധാരം എഴുതി കഴിഞ്ഞാൽ വസ്തു ഉടമയ്ക്ക് വലിയ ദുരന്തങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ഭൂമിയുടെ കരം ആരിൽ നിന്ന് പരിശോധിക്കണം എന്ന പരിമിത ലക്ഷ്യം മാത്രം ഉള്ള വില്ലേജ് ഓഫീസറോ തഹസിൽദാരോ തിരുത്താധാരം എഴുതിയാൽ മാത്രമേ പോക്കുവരവ് ചെയ്യുകയുള്ളൂ എന്ന് അനുശാസിക്കുന്നത് നിയമപരമായി ശരിയല്ല. പോക്കുവരവ് നിയമം റൂൾ 28 പ്രകാരം യാതൊരുവിധ ഉടമസ്ഥാവകാശ രേഖയും ഇല്ലാത്ത വ്യക്തിയും പോക്കുവരവിന് യോഗ്യനാകുന്നു എന്ന വസ്തുതയും ഓർത്തിരിക്കേണ്ടതാണ്.
ഒരു വ്യക്തിക്ക് പട്ടയം കൈവശം ഇല്ലെങ്കിലും അയാളുടെ അയാളുടെ പക്കൽ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ട ഉടമസ്ഥാവകാശ പ്രമാണം ഉണ്ടെങ്കിൽ അയാൾക്ക് കരമടച്ച് നൽകണം. എഴുതി നൽകിയ ആളുടെ ഉദ്ദേശ്യം വ്യക്തമാണോ എന്നതും പരിശോധിക്കണം. ( തിരുത്താധാരം എഴുതിയാലേ പോക്കുവരവ് ചെയ്ത് നൽകുകയുള്ളൂ എന്ന് അനുശാസിക്കുന്നത് നിയമവിരുദ്ധമാണ്. സ്ഥലപരിശോധന നടത്തി സ്ഥലത്തിൻറെ അതിർത്തികൾ പ്രമാണത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള അതിർത്തികളുമായി യോജിക്കുന്നുവെങ്കിൽ ശരിയായ സർവ്വേ നമ്പരിൽ പോക്കുവരവ് ചെയ്ത് കരമടച്ച് നൽകണം. അതുപോലെ ആധാരമുള്ള ഭൂമിക്ക് പട്ടയം കിട്ടിയാലേ കരമടച്ച് നൽകുകയുള്ളുവെന്ന് ശഠിക്കുന്നത് നിയമവിരുദ്ധമാണ്. നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം ഭൂമിയുടെ കൈവശാവകാശമോ ഉടമസ്ഥത തെളിയിക്കുന്ന പൂർത്തീകരിക്കപ്പെട്ട പ്രമാണങ്ങൾ ഉള്ള ആൾ രജിസ്റ്റേഡ് കൈവശക്കാരൻ എന്ന നിലയിൽ കരമടയ്ക്കുവാൻ യോഗ്യനാണ്.
രജിസ്റ്റർ ചെയ്യപ്പെട്ട ഭാഗ ഉടമ്പടി, ഒഴുകുറി തുടങ്ങിയ പ്രമാണങ്ങളിൽ ഏതെങ്കിലും അവകാശികൾ കക്ഷി ചേർന്നിട്ടില്ലാത്തതായി കണ്ടെത്തിയാൽ പോലും പ്രമാണ പരിശോധന നടത്തി തർക്കങ്ങൾ ഉന്നയിച്ച പ്രമാണം സാധുവല്ല എന്ന് തീരുമാനിക്കുവാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് അധികാരമില്ല. നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ട ഒരു പ്രമാണപ്രകാരം സ്ഥല പരിശോധന നടത്തി പോക്കുവരവ് ചെയ്യുന്ന നിമിഷം വരെ ആർക്കെങ്കിലും തർക്കം ഉണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്. അതുവരെ ആർക്കുമില്ലാത്ത തർക്കം റവന്യൂ അധികാരികളായിട്ട് ഉന്നയിക്കാൻ പാടില്ല. അപേക്ഷകന് തർക്ക രഹിതവും പുറമ്പോക്ക് രഹിതവും ആയ കൈവശവും വ്യക്തമായിട്ടുള്ള അതിർത്തികളും ഉണ്ടെങ്കിൽ വസ്തു പോക്കുവരവ് ചെയ്തു കരമടച്ച് കൊടുക്കണം.
കോടതിയുടെയോ അർദ്ധ ജുഡീഷ്യൽ അധികാരികളുടെ നിയമാനുസൃത ഉത്തരവോ കൂടാതെ തണ്ടപ്പേർ അവകാശിയിൽ നിന്നും ഭൂനികുതി സ്വീകരിക്കുന്നത് നിഷേധിക്കാൻ പാടില്ലാത്തതാണ്. ഏതെങ്കിലും ഒരു പട്ടദാരൻ മൂന്നുവർഷത്തിനകം ഭൂനികുതി കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കിൽ ആയത് പട്ടദാരനെ നേരിട്ട് സമീപിച്ച് നേരിട്ട് ഈടാക്കുന്നതിന് വില്ലേജ് ഓഫീസർക്ക് കടമയുണ്ട്. Adv. Mohanan K. B
9847445075.
































