ഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങൾക്ക് പുതിയ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. ഉത്തർ പ്രദേശ് സംസ്ഥാന ഇൻചാർജായി ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ വിനോദ് താവ്ഡെയെയും സഹ ഇൻചാർജായി ദേശീയ സെക്രട്ടറി ജഗദീഷ് ഈശ്വർഭായ് പട്ടേലിനെയും നിയമിച്ചു. പഞ്ചാബിലേക്ക് ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സതീഷ് പൂനിയയെ ഇൻചാർജായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആണ് പുതിയ ഇൻചാർജുമാരെ നിയമിച്ചത്.പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് ഉത്തർ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരെയും നിയമിച്ചത്.
ഉത്തർ പ്രദേശിൽ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ മുന്നിൽ നിർത്തിയാകും തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക. ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കങ്ങൾ. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസും ബിജെപിക്ക് വെല്ലുവിളിയാണ്. വർഷങ്ങളായി ഉണ്ടായിരുന്ന ബിജെപി – ശിരോമണി അകാലി ദൾ സഖ്യം വീണ്ടും പുനസ്ഥാപിക്കാൻ ഇരുപാർട്ടികൾക്കിടയിലും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
13 ദേശീയ ഉപാധ്യക്ഷന്മാരടക്കം ഉൾപ്പെടുന്ന ഭാരവാഹി പട്ടിക ആണ് ഇക്കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടത്. 13 ദേശീയ ഉപാധ്യക്ഷന്മാരിൽ ഒൻപതുപേർ പുതുമുഖങ്ങളാണ്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ദര രാജെ അടക്കം ഉപാധ്യക്ഷ പദവിയിൽ എത്തിയിട്ടുണ്ട്. ആറ് പുതുമുഖങ്ങളടക്കം എട്ട് ജനറൽ സെക്രട്ടറിമാരെയും നിയമിച്ചു. ഇതിൽ സുനിൽ ബൻസാളും വിനോദ് താവ്ഡെയും ഉൾപ്പെടുന്നു. 16 ദേശീയ സെക്രട്ടറിമാരിൽ 15 പേരും പുതുമുഖങ്ങളാണ്. അനിൽ ബലുനി ആണ് മാധ്യമ വിഭാഗം മേധാവി. നോർത്ത് ഈസ്റ്റ് കോർഡിനേറ്ററായി സംപിത് പത്രയെയും നിയമിച്ചിട്ടുണ്ട്.































