തിരുവനന്തപുരം : പാലാ ബിഷപ്പിന്‍റെ വിവാദ നാർക്കോട്ടിക് പരാമർശം മുതലെടുത്ത് വർഗീയത ആളിക്കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല. ആർ.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും നീക്കത്തിനെതിരെ കേരളത്തിലെ ജനങ്ങൾ ജാഗരൂകരായി നിൽക്കണം.
അവർ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. മതേതരത്വത്തിന് പേരുകേട്ട കേരളത്തിൽ വർഗീയത ആളിക്കത്തിക്കാനാണ് ശ്രമം. ഇതിനെ ഗൗരവത്തിൽ കാണണം. ഈ വിഷയത്തില്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ശ്രീധരന്‍പിള്ള അഭിപ്രായം പറയാന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഗവർണർ പദവിക്ക് ഒരു ഔചിത്യമുണ്ട്. വർഗീയ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണം. ഗോൾവാർക്കറുടെ പുസ്തകം പഠിപ്പിക്കാൻ താൽപര്യമുള്ള പിണറായി വിജയന്‍റെ വൈസ്ചാൻസിലറാണ് കേരളത്തിലുള്ളത്. ഏത് ആശയം പഠിക്കുന്നതിലും തെറ്റില്ല. പക്ഷേ, കുട്ടികൾക്ക് ഗാന്ധിയെയും നെഹ്റുവിനെയും പഠിപ്പിക്കാതെ ഗോൾവാർക്കറിനെ മാത്രം പഠിച്ചാൽ മതിയെന്ന് പറയുന്ന അക്കാദമിക് സമിതികൾ ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം -ചെന്നിത്തല പറഞ്ഞു.
സാമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന തരത്തിൽ പാലാ ബിഷപ്പ് നടത്തിയ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ രംഗം കൂടുതൽ വഷളാവാതെ നോക്കേണ്ട സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എംഎൽ.എ അഭിപ്രായപ്പെട്ടിരുന്നു. സി.പി.എമ്മിന് ഇതിനകത്ത് ഒരു നിഗൂഡ അജണ്ട ഉണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണമെന്നും അദ്ദേഹം തിരൂരിൽ വ്യക്തമാക്കി.
ഫെയ്ക്ക് ഐ.ഡികൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഒരു സംഘപരിവാർ അജണ്ട ഇതിനുപിന്നിലുണ്ട്. സമുദായങ്ങൾ തമ്മിൽ അടിച്ചോട്ടെ എന്ന മട്ടിൽ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. ഇത് ശരിയല്ല. സി.പി.എമ്മിന് ഇക്കാര്യത്തിൽ ഒരു നയവുമില്ല. ഇതിനകത്ത് ഒരു നിഗൂഡ അജണ്ട അവർക്കുണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രതികരിക്കുന്നതെന്നും സതീശൻ വ്യക്തമാക്കി.