ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ധര്‍മ്മേന്ദ്ര പ്രധാന്‍ തങ്ങളെ തീവ്രവാദികള്‍ എന്ന് വിളിച്ചതായി അഭിജീത് ദീപ്കെ പറഞ്ഞു. അതിലെ വിരോധാഭമെന്തെന്നാല്‍ അയാളുടെ കൈകളില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത പതിനേഴ് വിദ്യാര്‍ത്ഥികളുടെ രക്തക്കറ പുരണ്ടിട്ടുണ്ടെന്നും അഭിജീത് ദീപ്കെ വിമർശിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിജെപി പാര്‍ട്ടി തീവ്രവാദികളുടെ ബി ടീം ആണെന്ന് പ്രധാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ദീപ്‌കെയുടെ വിമർശനം.നീറ്റ് ചോദ്യപേപ്പർ ചോര്‍ച്ച വിഷയത്തില്‍ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി സിജെപി സമരം തുടരുകയാണ്.
ഇന്ന് ഡയപ്പർ വിതരണം നടത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ഡയപ്പര്‍ ഉപയോഗിച്ച് ലീക്ക് തടയുക എന്നതിന്റെ പ്രതീകാത്മകമായാണ് ഇത്തരമൊരു പ്രതിഷേധം എന്ന് ദീപ്‌കെ പറഞ്ഞു.
ശനിയാഴ്ച രാവിലെയായിരുന്നു സിജെപി ജന്തര്‍ മന്തറില്‍ രണ്ടാംഘട്ട പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിവരെ പ്രതിഷേധത്തിന് അനുമതി നല്‍കണമെന്ന സിജെപി ആവശ്യം പൊലീസ് നിഷേധിച്ചു. പ്രതിഷേധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് മൈക്കിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും അതിനുവേണ്ടി അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും അഭിജീത് ദീപ്‌കെ വ്യക്തമാക്കുകയായിരുന്നു




























