പത്തനംതിട്ട : ഹൗസ്ബോട്ട് യാത്രക്കിടെ ബോട്ടില്‍ നിന്നും കായലില്‍ വീണുമരിച്ചയാളിന്റെ ഭാര്യയ്ക്ക് 40.10 ലക്ഷം രൂപ നഷ്ടപരിഹാരം ബോട്ടുടമ നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി. ആലപ്പുഴ നോർത്ത് മണ്ണുംഞ്ചേരി വേതാളം വീട്ടിൽ കനാൽ ക്രൂയിസ് ഹൗസ് ബോട്ട് ഉടമ ബിജിമോൾക്കെതിരെ, പന്തളം തോന്നല്ലൂര്‍ കാക്കുഴി പൂത്തൻവീട്ടിൽ നാസിയ ഹസ്സൻ പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് വിധി.
നസിയയുടെ ഭർത്താവ് അബുദുൾ മനാഫ് പത്തനംതിട്ട ഇറിഗേഷൻ എം1 ഡിവിഷനിലെ സീനിയർ ഹെഡ് ക്ലാർക്കായിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവർത്തകന്റെ റിട്ടയർമെന്റ് പരിപാടിയുടെ ഭാഗമായി ബിജിമോളുടെ ഉടമസ്ഥതയിലുള്ള ഡബിൾ ഡക്കർ ബോട്ട് ബുക്ക് ചെയ്‌തിരുന്നു. 2022 മേയ് 08 ന് രാവിലെ സഹപ്രവർത്തകരും അബുദുള്‍ മനാഫും ഒന്നിച്ച് ബോട്ടിൽ ആലപ്പുഴയിൽ നിന്നും യാത്രതിരിച്ചു. 3 മണിയോടുകൂടി ഉച്ചഭക്ഷണം കഴിയ്ക്കുന്നതിനും മറ്റുമായി തിരികെ മതികായലിനോട് അടുത്ത സമയത്ത് അബ്‌ദുൾ മനാഫ് ബോട്ടിൽ നിന്നും വെളളത്തിൽ വീണ് മരിക്കുകയുണ്ടായി. വെളളത്തിൽ വീഴുന്ന സമയത്ത് അബ്‌ദുൾ മനാഫ് ബോട്ടിന്റെ ഡെക്കിൽ നിൽക്കുകയായിരുന്നുവെന്നും ആവശ്യമായ കൈവരികൾ ഇല്ലാത്തതുകൊണ്ടാണ് താഴെ വീണത് എന്നും ആരോപിച്ചായിരുന്നു പരാതി. ബോട്ടുടമയുടെ അനാസ്ഥമൂലമാണ് മരണം സംഭവിച്ചതെന്നും നഷ്ടപരിഹാരം വേണമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വാദിയും എതിർകക്ഷിയും നൽകിയ തെളിവുകളുടേയും ഇരുകൂട്ടരേയും വിസ്തരിച്ചതിന്റെയും അടിസ്ഥാനത്തില്‍ ബോട്ടുടമയുടെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥയും സേവനവീഴ്‌ചയും ഉണ്ടായി എന്ന് കമ്മീഷൻ കണ്ടെത്തി. അപകടസമയത്ത് ഹൗസ് ബോട്ടിന് ഇൻഷ്വുറൻസ് പരിരക്ഷ ഉണ്ടായിരുന്നില്ല. ഇൻഷ്വുറൻസ് പുതുക്കാതെയാണ് ഈ ബോട്ട് കായൽ യാത്രക്ക് ഉപയോഗിച്ചത്. ഡബിൾ ഡക്കർ ബോട്ടിന്റെ മേൽഭാഗത്ത് ആവശ്യമായ കൈവരികളും ഉണ്ടായിരുന്നില്ല. യാത്രക്കാർക്ക് എല്ലാവർക്കും ആവശ്യത്തിന് ലൈഫ് ജാക്കറ്റുകളും ഉണ്ടായിരുന്നില്ല. കൂടുതൽ യാത്രക്കാരെ കയറ്റിയാണ് ബോട്ട് യാത്രതുടർന്നതെന്നും ജീവനക്കാർ യാത്രക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൊടുത്തിരുന്നില്ലെന്നുമുള്ള നിരവധി ന്യൂനതകൾ കണ്ടെത്താൻ കമ്മീഷനു കഴിഞ്ഞു. മരിച്ച അബ്‌ദുൾ മനാഫും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.
43-മത്തെ വയസ്സിലാണ് അബ്‌ദുൾ മനാഫ് മരിക്കുന്നത്. അദ്ദേഹത്തിന് ഇനിയും 13 വർഷംകൂടി സര്‍വീസ് ബാക്കിയുണ്ടായിരുന്നുവെന്നും പ്രമോഷനും ശമ്പളവർദ്ധനവിനും സാദ്ധ്യതകൾ ഉണ്ടായിരുന്നതായും കമ്മീഷന്‍ കണ്ടെത്തി. ഇതെല്ലാംകൂടി വിലയിരുത്തിയ കമ്മീഷൻ നഷ്ടപരിഹാരം എന്ന നിലക്ക് 40,00,000 രൂപയും കോടതി ചിലവായി 10,000 രൂപയും ചേർത്ത് നാല്‍പ്പതു ലക്ഷത്തി പതിനാ യിരം രൂപ ബോട്ടുടമ അബ്‌ദുൾ മനാഹിന്റെ ഭാര്യക്കും മറ്റ് ആശ്രിതർക്കുമായി കൊടുക്കാൻ കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തപ്പനും ചേർന്ന് വിധിക്കുകയായിരുന്നു. ഹർജികക്ഷിക്കുവേണ്ടി അഡ്വ. സി.വി ജ്യോതിരാജ് ഹാജരായി.































