പൊന്നാനി: മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ ഉല്ലാസ ബോട്ടുകൾ സർവിസ് നടത്തുന്ന പൊന്നാനിയിലെ ഉല്ലാസബോട്ട് സർവിസ് ഇനി സുരക്ഷ സംവിധാന പരിശോധനക്ക് ശേഷം മതിയെന്ന് നഗരസഭ തീരുമാനം. ഫിറ്റ്നസ്, മറ്റ് രേഖകൾ എന്നിവ തുറമുഖ വകുപ്പ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ബോട്ടുകൾ സർവിസ് നടത്താനാകൂ. ഇതിന് മുന്നോടിയായി ബോട്ടുടമകളുടെ യോഗവും ചേരും. സുരക്ഷയില്ലാതെയും, മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് പൊന്നാനിയിൽ ബോട്ടുകൾ സർവിസ് നടത്തുന്നതെന്ന റിപ്പോർട്ട് ചൊവ്വാഴ്ച പൊന്നാനി തഹസിൽദാർ ജില്ല കലക്ടർക്ക് കൈമാറുമെന്നാണ് അറിയുന്നത്.
വേനലവധി ആഘോഷിക്കാൻ പൊന്നാനിയിലെ നിളയോര പാതയിൽ ദിവസേനയെത്തുന്നത് ആയിരങ്ങൾ. ഇവരിലധികവും ബോട്ട് സവാരി ലക്ഷ്യമാക്കിയുള്ളവരാണ്. ഇരുപതോളം യാത്രാബോട്ടുകളാണ് ഇവിടെയുള്ളത്.തിരക്ക് വർധിക്കുമ്പോൾ കയറ്റാൻ നിർദേശിച്ച എണ്ണത്തിന്റെ ഇരട്ടിയോളം പേരെ കയറ്റിയാണ് പല ബോട്ടുകളും സർവിസ് നടത്തുന്നത്. ഇരുട്ട് വീഴും മുമ്പ് സർവീസ് നിർത്തണമെന്ന് കർശന നിർദേശമുണ്ടെങ്കിലും പാലിക്കാറില്ല.
മിക്ക ദിവസങ്ങളിലും രാത്രി 7.30 വരെ സർവീസ് നീളും. പാതയോരങ്ങളിൽ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ കൂരിരുട്ടാണ് ഈ മേഖലയിൽ. പുഴയുടെ ഇടുങ്ങിയ വഴിയിലൂടെ ബോട്ടുകൾ ഒരുമിച്ച് കടന്നുപോകുന്നത് വലിയ അപകട ഭീഷണി ഉയർത്തുന്നതാണ്. അഴിമുഖത്തിന് കുറുകെ സവാരിക്ക് നിയന്ത്രണമുണ്ടെങ്കിലും മിക്ക ബോട്ടുകളും ഇതുവഴിയാണ് പോകുന്നത്. വേലിയേറ്റ സമയങ്ങളിലെ ശക്തമായ ഓളങ്ങൾ ബോട്ടുകളുടെ നിയന്ത്രണം തെറ്റിക്കുന്ന തരത്തിലാണ്. നിർത്താനാകുന്ന സമയമെത്തിയാൽ തീരത്ത് കാത്തുനിൽക്കുന്നവരെ കുത്തിനിറച്ച് സർവിസ് നടത്തുന്നത് പതിവാണ്.