മൂവാറ്റുപുഴ: ബംഗളൂരുവിൽ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവർത്തകരുടെ മൃതദേഹം നാട്ടിലെത്തിച്ചു. രണ്ട് ആംബുലൻസുകളിലായാണ് രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരുടെ മൃതദേഹം എത്തിച്ചത്. മൂവാറ്റുപുഴയിലെ കുടുംബശ്രീ അംഗങ്ങളായ ഇവർ വിനോദയാത്രക്കായാണ് ബംഗളൂരുവിൽ പോയത്. പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾ വൈകുന്നേരത്തോടെ സംസ്കരിക്കും. ഇന്നലെ രാത്രിയാണ് മൂവാറ്റുപുഴയിലെ കുടുംബശ്രീയുടെ അംഗങ്ങൾ അപകടത്തിൽ പെട്ടത്. ബാംഗളൂരു ബൌറിങ് ആശുപത്രിയുടെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണാണ് അപകടം. മഴ കനത്തപ്പോൾ മതിലിനോട് ചേർന്നുള്ള ടാർപോളിൻ ഷീറ്റിന് കീഴിൽ നിന്നവരാണ് അപകടത്തിൽ പെട്ടത്.
ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമ്മിക്കുന്ന യൂണിറ്റിലെ 56 അംഗസംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്. പർച്ചേസിംഗ് ആയി പലവഴിക്കായി തിരഞ്ഞ ഇവർ മഴ നനയാതിരിക്കാൻ ആണ് ആശുപത്രി കൊമ്പൗണ്ടിലെ ടാർപോളിൻ ഷീറ്റിന് താഴെ നിന്നത്. അപകട സ്ഥലം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കർണാടക സർക്കാർ നൽകും. മരിച്ചവരുടെ മൃതദ്ദേഹം നാട്ടിലെത്തിക്കാൻ എല്ലാ ക്രമീകരണം ഒരുക്കണമെന്നും കെ.സി വേണുഗോപാൽ കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ചികിത്സയിലുള്ളവർക്ക് ധനസഹായം പ്രഖ്യാപിക്കുകയും അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.





























