മലപ്പുറം: നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹം ജന്മനാട്ടിലെത്തിച്ചു. ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് പാങ്ങ് ഗ്രാമത്തിൽ നിന്ന് പുറത്തുവരുന്നത്. തങ്ങൾ ഏറെ സ്നേഹിച്ചിരുന്ന അധ്യാപകരുടെ ചേതനയറ്റ മടങ്ങിവരവിൽ കണ്ണീരണിഞ്ഞിരിക്കുകയാണ് പാങ്ങ് എൽപി സ്കൂളിലെ കുരുന്നുകൾ. ഒരു നാടിനെ നയിച്ച അധ്യാപകരെ അവസാന നോക്ക് കാണാൻ ഉറ്റവരും നാട്ടുകാരും പൊതുദർശനം നടക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. അമ്പലപ്പറമ്പ് ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലാണ് ഒൻപത് പേരുടെയും പൊതുദർശനം നടക്കുന്നത്. പൊതുദര്‍ശനത്തിനു ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്കൂളിലെത്തി മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
പൊതുദര്‍ശനത്തിനു ശേഷം വ്യത്യസ്ത മഹല്ലുകളിലെ ഖബർ സ്ഥാനിലാണ് ഖബറടക്കം നടക്കുക. മാട്ടാത്ത് മഹല്ലിൽ മജീദ്, ഭാര്യ റുഖിയ എന്നിവരെ ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനിൽ റംല, സാജിദ, ഷക്കീല എന്നിവരെ ഖബറടക്കും. ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ർ സ്ഥാനിൽ സുഹറ, മകൻ ഹിഷാം എന്നിവരെ ഖബറടക്കും. പൊതുദര്‍ശനത്തിനുശേഷം അജിതയുടെ മൃതദേഹം ഷൊർണൂർ ശാന്തിതീരത്തേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടു പോകും. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്. രാവിലെ ആറേ കാലോടെ പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒന്‍പത് ആംബുലന്‍സുകളും ഒന്നിച്ചാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ കഴിഞ്ഞ ദിവസം വൈകുന്നേരം 5.20ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുൽ മജീദ് (43), മജീദിന്‍റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകൻ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എൽപി സ്‌കൂളിൽ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്. താൻ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയിൽ അവർ ഒപ്പം കൂടുകയായിരുന്നു.





























